പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ(30) ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കൊലയാളിയെ കണ്ടെത്താന്‍ പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. തെരുവോരത്ത് താമസിക്കുന്ന കുംടുംബത്തിലായത് കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ച ലോകോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തുള്ളു. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകളാണ് ജിഷ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. രാജേശ്വരി രാത്രി എട്ടിന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ച് കിടക്കുന്നത് കണ്ടത്. മരണപെട്ട ജിഷയുടെ കഴുത്തിലും, തലക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറില്‍ ഏറ്റ മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പോലീസ് പറഞ്ഞു. രാജേശ്വരിയും ജിഷയും വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ രണ്ടു സെന്റു ഭൂമിയില്‍ സിമന്റു കട്ടകൊണ്ടു പണിത ഒറ്റമുറി വീട്ടിലാണ് വര്‍ക്ഷങ്ങളായി താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നു. സംഭവ നടന്ന് രണ്ട് ദിവസമായിട്ടും കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.