ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ പോലീസ്: മാസപൂജയ്ക്ക് പോലീസ് അകമ്പടിയില്‍ അന്ന്യ സംസ്ഥാന യുവതികള്‍ ദര്‍ശനം നടത്തി

പത്തനംതിട്ട : ശബരിമല സന്നിധാനത്ത്‌, ആചാരവിരുദ്ധമായി പോലീസ്‌ അകമ്പടിയോടെ യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ 18-നു രാവിലെ 8.55-നാണ്‌ ഇതരസംസ്‌ഥാനക്കാരായ രണ്ടു യുവതികള്‍ മലചവിട്ടിയത്‌. പമ്പാ ഗണപതി കോവിലില്‍നിന്നാണ്‌ ഇവര്‍ കെട്ടുനിറച്ചത്‌.

പമ്പയിലെ പരിശോധനാ കൗണ്ടറിനു മുന്നില്‍ വനിതാ പോലീസ്‌ ഇവരെ തടഞ്ഞ്‌ തിരിച്ചയയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ചില ആണ്‍ പോലീസുകാര്‍ അവിടെയെത്തി. അവര്‍ വനിതാ പോലീസുകാര്‍ക്ക്‌ എന്തോ നിര്‍ദേശം നല്‍കിയതോടെ യുവതികളെ കടത്തിവിടുകയും ചെയ്‌തു. രണ്ടു പോലീസുകാര്‍ ഇവര്‍ക്ക്‌ അകമ്പടിസേവിച്ചു. സന്നിധാനത്തു യൂണിഫോമിലുള്ള മൂന്നു പോലീസുകാരും മഫ്‌തിയിലുള്ള ഒരാളും ചേര്‍ന്നു സ്‌ത്രീകളെ വരവേറ്റ്‌ ദര്‍ശനത്തിനു കൊണ്ടുപോയി. യുവതികള്‍ മല ചവിട്ടുന്നതിനെ മറ്റു ഭക്‌തര്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.
മാസപൂജാവേളകളില്‍ 12-50 പ്രായമുള്ള സ്‌ത്രീകള്‍ മലചവിട്ടുന്നതു പതിവായിരിക്കുകയാണ്‌. ഈസമയം കാര്യമായ പരിശോധനയില്ലെന്നതാണു കാരണം. ഉന്നത പോലീസ്‌-രാഷ്‌ട്രീയബന്ധം ഉപയോഗിച്ചാണു യുവതികള്‍ മല ചവിട്ടുന്നത്‌.

അടുത്തിടെയായി മാസപൂജാവേളകളിലും ശബരിമലയില്‍ വന്‍തിരക്കനുഭവപ്പെടുന്നുണ്ട്‌. നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രം. ഇതിനിടെയാണു പണവും സ്വാധീനവുമുപയോഗിച്ച്‌ ആചാരം തെറ്റിച്ചു ദര്‍ശനം നടത്തുന്നത്‌. പ്രായത്തില്‍ സംശയം തോന്നുന്ന സ്‌ത്രീകളെയും പെണ്‍കുട്ടികളെയും പമ്പയില്‍ തടഞ്ഞു തിരിച്ചയയ്‌ക്കുയാണു പതിവ്‌. പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാലും ചിലപ്പോള്‍ സാധാരണക്കാരെ കടത്തിവിടാറില്ലെന്നിരിക്കേയാണു ഇത്തരത്തില്‍ യുവതികള്‍ പോലീസ്‌ അകമ്പടിയില്‍ മല ചവിട്ടുന്നത്‌.

കടപ്പാട്: www.mangalam.com

© 2024 Live Kerala News. All Rights Reserved.