സിപിഎം നേതാവ് പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍; കസ്റ്റഡിയില്‍ കിട്ടാനുള്ള സിബിഐയുടെ ആവശ്യം 17ന് പരിഗണിക്കും

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോഗ്യനില തൃ്പതികരമെന്ന് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം. ജയരാജനെ ചികിത്സിച്ച ഡോക്ടര്‍ എസ്.എം അഷ്‌റഫ് ആരോഗ്യനില തൃപ്തികരമാണെന്നാണ് സിബിഐ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ അറിയിച്ചത്.കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 17ന് വിധി പറയും. ജയരാജനെ മൂന്നുദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജയരാജന്‍ ഹൃദ്രോഗത്തിന് ചികിത്സയില്‍ ആയതിനാല്‍ സിബിഐ കസ്റ്റഡിയില്‍ വിടാനാകില്ല എന്ന നിലപാടാണ് ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് നല്‍കിയ അപേക്ഷ പ്രകാരം പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ജയരാജനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റും.

© 2024 Live Kerala News. All Rights Reserved.