സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും; മറ്റന്നാള്‍ ക്രോസ് വിസ്താരം; ലൈംഗിക അനുഭവങ്ങളുടെയും കൂടുതല്‍ തെളിവുകള്‍ സരിത നല്‍കും

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരുന്ന സാഹചര്യത്തില്‍ സരിതയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുകയാവും കമ്മീഷന്‍ ഇന്നും ചെയ്യുക. കൂടുതല്‍ തെളിവുകളാണ് സരിത പുറത്തുവിടുക. മറ്റന്നാള്‍ മുതല്‍ ക്രോസ് വിസ്താരം ആരംഭിയ്ക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. രണ്ടു ദിവസങ്ങളിലായി സരിതയുടെ വിസ്താരം നടത്താനായിരുന്നു കമ്മീഷന്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യുഡിഎഫ് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് സരിതയുടെ വിസ്താരം തുടരുകയാണ്. മൊഴിയെടുപ്പ് പൂര്‍ത്തിയായാലും ക്രോസ് വിസ്താരം ദിവസങ്ങളോളം നീണ്ടേക്കാം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ക്ക് പുറമേ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്റെയും ക്രോസ് വിസ്താരം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായ ആരോപണങ്ങളോടെ ആരംഭിച്ച മൊഴിയെടുപ്പ് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനില്‍വരെയെത്തിയിരുന്നു. തന്നെ ശാരിരികമായും മാനസികമായും ഉന്നതര്‍ പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയെങ്കിലും ഇതിലുള്‍പ്പെട്ടവരുടെ പേരുകള്‍ സരിത പറഞ്ഞില്ല. അഴിമതി ആരോപണങ്ങളുടെ ശ്രദ്ധമാറുമെന്നതിനാലാണ് ലൈംഗിക അനുഭവങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ചും സരിത കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന് നല്‍കിയേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.