കൊച്ചി: തെളിവില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പില്‍ നിരവധി തെളിവുകള്‍ പുറത്തുവരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഉതകുന്ന തരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തര്‍ സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവരുന്നത്.
സോളാര്‍ കേസ് അട്ടിമറിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വിശ്വസ്തര്‍ നടത്തിയ ഇടപെടലുകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് സരിതാ എസ് നായര്‍ നല്‍കിയ ടെലഫോണ്‍ സംഭാഷണങ്ങളാണ് മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും എല്ലാം പ്രതിരോധങ്ങളെയും നിഷ്ഫലമാക്കുന്ന തെളിവായി പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ ബെന്നി ബെഹനാന്‍ എംഎല്‍എയും മുന്‍ ഗണ്‍മാന്‍ സലിം രാജുമാണ് സരിതയുമായി സംസാരിക്കുന്നത്. ജുഡീഷ്യല്‍ കമ്മിഷല്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമായിരുന്നു ബെന്നിയുടെ ഇടപെടല്‍. പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും ഒരു കുഴപ്പവുമുണ്ടാകില്ലെന്നും ബെന്നി സരിതയ്ക്ക് ഉറപ്പ് നല്‍കുന്നു. ഇതുവരെ വാഗ്ദാനം ചെയ്ത ഒരു സഹായവും ലഭിക്കാതിരിക്കുകയും 34 കേസുകളില്‍ തനിച്ച് കുടുങ്ങുന്ന സ്ഥിതിയാകുമെന്നും പറയുമ്പോഴാണ് ബെന്നി ബെനാന്‍ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നത്. പലരും തന്നെ ലൈംഗീകമായി ഉപയോഗിച്ചെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ കോടതിയില്‍ പറഞ്ഞതായി, എറണാകുളം മുന്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജു സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെക്കുറിച്ച് കമ്മീഷന്‍ സരിതയോട് ചോദ്യങ്ങളുന്നയിച്ചു. എന്നാല്‍ പീഡനം നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സരിത മറുപടി. സാമ്പത്തിക കുറ്റകൃത്യങ്ങളേക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചുമാണ് താന്‍ മൊഴി നല്‍കിയതെന്നും സരിത പറഞ്ഞു.
എ.പി അബ്ദുള്ളകുട്ടിക്കെതിരെ പരാതി നല്‍കിയത് തമ്പാനൂര്‍ രവി പറഞ്ഞിട്ടായിരുന്നെന്ന് സരിത നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. സോളാര്‍ വിവാദം തണുപ്പിക്കാനായിരുന്നു ഇത്തരത്തില്‍ മൊഴി നല്‍കാന്‍ തമ്പനൂര്‍ രവി ആവശ്യപ്പെട്ടത്. താന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ എല്ലാവരുടെ ശ്രദ്ധയും തന്നിലേക്കും താന്‍ വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങളിലേക്കുമായി. ഈ ശ്രദ്ധ തിരിച്ചുവിടാനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. തനിക്ക് അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുള്ള കാര്യം തമ്പാനൂര്‍ രവിക്ക് നേരത്തെ അറിയാമായിരുന്നു. ആദ്യം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടതും രവിയായിരുന്നു. മജിസ്‌ട്രേറ്റിന് മൊഴി നല്‍കാന്‍ പോകുന്നതിന് തൊട്ടു മുമ്പും തമ്പാനൂര്‍ രവിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും സരിത മൊഴി നല്‍കി. ഗണേഷിന്റെ പിഎ പ്രദീപിന്റെ ഫോണിലാണ് തമ്പാനൂര്‍ രവിയുമായി സംസാരിച്ചത്. തമ്പനൂര്‍ രവിയെ അനുസരിക്കണമെന്ന് പ്രദീപ് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയ ശേഷം താമസിച്ചത് ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു. തന്നെ മൊഴി നല്‍കാന്‍ പറഞ്ഞു പഠിപ്പിച്ചത് സലിം രാജാണ്. സലിംരാജിന് അനുകൂലമായി മൊഴി നല്‍കാനും രവി പറഞ്ഞു. അന്വേഷണ സംഘം ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ പറഞ്ഞു തന്നത് സലിം രാജാണ്. ഇങ്ങനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ ഇടപെടലുകള്‍ പുറത്തുവരുമ്പോഴാണ് ഉമ്മന്‍ചാണ്ടി തെളിവില്ലെന്ന വിലാപം തുടരുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മറ്റുപലരും തട്ടിപ്പു നടത്തിയെന്ന് ചുരുക്കം. അദേഹത്തിന്റെ നിര്‍ദേശമോ അറിവോ പ്രകാരം.