സോളാര്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; തീകൊളുത്തിയശേഷം ആക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പി.ഡി.ജോസഫിന്റെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ കല്ലെറിഞ്ഞു. കൂടാതെ വീടിനു മുന്നില്‍ കിടന്ന ചവിട്ടുമെത്തയ്ക്ക് തീയിടുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും, ആര്യാടനും കോഴ നല്‍കിയെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ജോസഫ് മുഖ്യമന്ത്രിക്കും, ആര്യാടനും എതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതും.തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ ഹൈക്കോടതി മുഖ്യമന്ത്രിയും ആര്യാടനും നല്‍കിയ സ്വകാര്യഹര്‍ജി പരിഗണിച്ച് വിജിലന്‍സ് നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും എതിരെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ട വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പരാതി നല്‍കിയ ജോസഫിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നതും. ആക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.