ഡല്‍ഹി വനിതാകമ്മീഷന്‍ അര്‍ധരാത്രി സുപ്രീംകോടതിയിലെത്തി; കൂട്ടബലാത്സംഘക്കേസിലെ പ്രതിയെ മോചിപ്പിക്കുന്നത് തടയാനായിരുന്നു കോടതിയിലെത്തിയത്; ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് രാത്രി വൈകി ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അവധിക്കാല ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. മോചനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസ് രാത്രിതന്നെ പരിഗണിക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചെങ്കിലും സുപ്രീം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസിനെയും അവര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഹര്‍ജി വെക്കേഷന്‍ ബഞ്ചിന് കൈമാറിയത്. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബഞ്ചാവും ഡിസംബര്‍ 21 ന് കേസ് പരിഗണിക്കുക. മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മെമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി പുലര്‍ച്ചെ മൂന്നിന് പരിഗണിച്ചിരുന്നു. ഇതിന് സമാനമായി ഡല്‍ഹി വനിതാ കമ്മീഷന്റെ ഹര്‍ജി രാത്രിതന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് കുറ്റവാളിയുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് വനിതാ കമ്മീഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

IndiaTv5a951f_Swati-Maliwal

സമൂഹത്തിന് ഭീഷണിയായ അപകടകാരിയായ കുറ്റവാളിയുടെ മനോനില പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നിര്‍ഭയയുടെ മാതാപിതാക്കളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കുട്ടിക്കുറ്റവാളിയെ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധുക്കള്‍ക്ക് കൈമാറാനാണ് തീരുമാനം. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ശനിയാഴ്ച റിമാന്‍ഡ് ഹൗസില്‍നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിക്കുറ്റവാളിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ഏറ്റവും ക്രൂരമായി ആക്രമിച്ചത് ഈ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ്.

© 2024 Live Kerala News. All Rights Reserved.