തിരുവനന്തപുരം: ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കുകയും ചെയ്തുവെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കാളിയാവണമോന്ന ചര്‍ച്ചയാണ് ബിജെിപിയുടേത്. എല്‍ഡിഎഫിനും യുഡിഎഫിനും തെരഞ്ഞെടുപ്പ് അടിച്ചേലപ്പിക്കപെട്ടന്ന അഭിപ്രായമാണുള്ളതെങ്കിലും ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും എന്ന നിലയില്‍ നിലമ്പൂരില്‍ മത്സരവും വിജയവും അനിവാര്യമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലം എന്ന അഭിപ്രായമാണ് ബിജെപി നേതൃത്വത്തിന്.
എറണാകുളത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ യോഗം ചേരും. അതിന് ശേഷം ഒറ്റ പേര് മാത്രമാകും എ ഐ സി സിക്ക് നല്‍കുക. ഉച്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനാണ് പേരിലാണ് നേതൃത്വം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. മറ്റ് അട്ടിമിറയൊന്നും സംഭവിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിന്റെ പേര് പ്രഖ്യാപിക്കും. ജില്ലാ കോണ്‍ഗ്രസ് പ്രസഡിന്റ് വിഎസ് ജോയിയുടെ പേരാണ് ഷൗക്കത്തിനൊപ്പം പരിഗണനയിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് പുറത്തുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ കൈവിടുന്നത് വലിയ തിരിച്ചടിക്ക് കാരണമാവുമെന്ന യുഡി്എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നു. മാത്രമല്ല, പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ രാജിവെച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് രാഹുല്‍ മാങ്കൂട്ടത്തലിനെ ആയിരുന്നു. അടുത്ത ഉപതെരഞ്ഞെടുപ്പിലും മുസ്‌ലീം പ്രാതിനിധ്യം ഒഴിവാക്കി ഒരു ഇതരമതസ്ഥന് സീറ്റ് നല്‍കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നും നേതൃത്വത്തില്‍ അഭിപ്രായമുണ്ട്. ജോയിയുടെ പേരിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും അന്‍വറുമാണെന്ന ആക്ഷേപം നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.