കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി രാഹുല്‍പശുപാലനും സംഘവും വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയത് ആറോളം പെണ്‍കുട്ടികളെയന്ന് പൊലീസ്. കേസിലെ മുഖ്യപ്രതികളായ അച്ചായന്‍ എന്ന ജോഷിയും അക്ബറുമാണ്. മനുഷ്യക്കടത്തിന് പിന്നില്‍ രശ്മിക്ക് പങ്കുണ്ടോയെന്നാണിപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. മുഖ്യപ്രതി അക്ബറിനാണ് മനുഷ്യക്കടത്തിന്റെ ചുമതല നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ആറ് പെണ്‍കുട്ടികളെയും കയറ്റി അയച്ചത്. ഈ പെണ്‍കുട്ടികളെ ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്നതാണോ കേരളത്തിലുള്ളവരാണോയെന്ന് അന്വേഷിച്ച് വരികയാണ്. മലയാളി പെണ്‍കുട്ടികള്‍ക്കകാണ് പെണ്‍വാണിഭത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിമാന്‍ഡ്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ മലയാളികളാവാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ പ്രതികള്‍ നടത്തിയത് മനുഷ്യക്കടത്തെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാഹുല്‍ പശുപാലന്റെ മുംബൈ ബന്ധം അന്വേഷിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ തന്നെ കുടുക്കിയതാണെന്ന് പ്രധാന പ്രതി രാഹുല്‍ പശുപാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പെണ്‍വാണിഭവുമായി തനിക്കോ ഭാര്യക്കോ യാതോരു ബന്ധവുമില്ല. ഭരണത്തിലിരിക്കുന്നവരാണ് തന്നെ കുടുക്കിയതെന്നും രാഹുല്‍ പശുപാലന്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാഹുലിനെയും രശ്മിയെയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് ഈ കാര്യം പറഞ്ഞത്. ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ചുംബനസമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ രാഹുല്‍ പശുപാലന്‍ ശ്രമിച്ചിരുന്നതായി സമരത്തില്‍ പങ്കെടുത്ത യുവതികള്‍ വെളിപ്പെടുത്തിയിരുന്നു. പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് രാഹുലാണെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം തന്റെ ശരീരം ഇഷ്ടമുള്ളവര്‍ക്കൊപ്പം പങ്കുവെയ്ക്കാന്‍ അവകാശമുണ്ടെന്നാണ് രശ്മി ആര്‍ നായര്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പ്രതികരിച്ചത്.