കൊച്ചി: സംസ്ഥാന പൊലീസിലെ ചിലരുടെ സഹായത്തോടെ മലയാളി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയതായി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. പശുപാലനും രശ്മിയും പ്രതിയായ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്റെ മകനും കൂട്ടുപ്രതിയുമായ് ജോയ്‌സിന്റെയാണ് വെളിപ്പെടുത്തല്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറുകണക്കിന് യുവതികളെ വിദേശത്തേക്കു കടത്തിയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ബഹ്‌റിന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്റെ സഹായവും മനുഷ്യക്കടത്തിനു ലഭിച്ചു. യുവതികളെ വിമാനത്താവളങ്ങള്‍ വഴി കടത്തുന്നതിന് കേരള പൊലീസിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായം ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇപ്പോള്‍ ബഹ്‌റിന്‍ കേന്ദ്രീകരിച്ചാണ് ബിസിനസ്.
പെണ്‍കുട്ടികളെ നെടുമ്പാശേരി, മധുര, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ വഴി കടത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി മുജീബിന്റെ പരിചിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ എമിഗ്രേഷന്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങള്‍ നോക്കിയാണ് മനുഷ്യക്കടത്തെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മൊഴിയിലുണ്ട്. പെണ്‍കുട്ടികള്‍ക്കാവശ്യമായ വിസ ലഭിക്കുന്നതിന് ബഹ്‌റിനിലെ മലയാളിയായ എംബസി ഉദ്യോഗസ്ഥന്റെ സഹായം ലഭിക്കാറുണ്ടെന്നും മൊഴിയില്‍ വെളിപ്പെടുത്തുന്നു. വിദേശത്ത് പെണ്‍കുട്ടികളെ അയയ്ക്കുന്നത് അറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ പണവും പാരിതോഷികങ്ങളും നല്‍കാറുണ്ടെന്ന വെളിപ്പെടുത്തലും മൊഴിയിലുണ്ട്. വിവാദമായ നെടുമ്പാശേരി മനുഷ്യക്കടത്തുമായി കേസിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളാണ് ജോയ്‌സിന്റെ മൊഴിയിലൂടെ പുറത്തു വരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി വിദേത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.