തിരുവനന്തപുരം: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതിയായ ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന്റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് അന്തിമ വിധി പ്രസ്താവിക്കുക. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിഞ്ഞിരുന്നു. യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് റിയാസ് അബൂബക്കറിനെതിരെ തെളിഞ്ഞത്. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ് അബൂബക്കർ.
കാസർഗോഡ് ഐഎസ് കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇയാൾ ജയിലിലാണ്. സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന് തെളിയിക്കുന്ന സുപ്രധാന തെളിവുകൾ റിയാസിന്റെ പക്കലിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2018 മെയ് 15നാണ് എൻഐഎ ഇയാളെ പിടികൂടിയത്. റിയാസ് ഉൾപ്പെടെ മൂന്ന് പേരാണ് കേസിൽ ഉണ്ടായിരുന്നതെങ്കിലും, പിന്നീട് രണ്ട് പേർ മാപ്പ്സാക്ഷികളായി.