ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺഗ്രസ് അകലുന്നു. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജി വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് തൃണമൂൽ നേതാക്കളുടെ യോഗത്തിൽ മമത നിലപാട് വ്യക്തമാക്കിയത്. ഇതോടെ പശ്ചിമ ബംഗാളിൽ പ്രധാന പാർട്ടിയായ തൃണമൂൽ ഇല്ലാതെയാകും ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുക എന്നുറപ്പായി.
കോൺഗ്രസുമായി സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മമത നിലപാട് വ്യക്തമാക്കിയത്. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകൾമാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു മമതയുടെ നിലപാട്. രണ്ട് സിറ്റിങ് സീറ്റുകൾ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ മുകുൾ വാസ്നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂൽ അടക്കമുള്ള കക്ഷികളുമായി ചർച്ചകൾ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും അടുത്ത ദിവസം ബംഗാളിലെത്തും.