കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നിവയുള്‍പ്പടെ സംസ്ഥാനങ്ങളിലാണ് നിരക്ക് വര്‍ധിച്ചിട്ടുള്ളത്. നിലവില്‍ കോവിഡ് ക്ലസ്റ്ററുകളില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പിലാണ് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ സജീവമായ കോവിഡ് കേസുകള്‍ കുറവായിരുന്നെങ്കിലും ഡിസംബര്‍ 6 ന് ഇത് കുത്തനെ ഉയര്‍ന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 115 ല്‍ നിന്ന് 614 ആയി. 92.8% ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത് മൂലം രോഗം വേഗത്തില്‍ പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളില്‍ 30 ശതമാനം പേരും കോവിഡ് ബാധിതരാണെന്ന് നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചേക്കാം. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”വേരിയന്റ് നിലവില്‍ തീവ്രമായ ശാസ്ത്രീയ പരിശോധനയിലാണ്. പക്ഷേ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ല. JN.1 കേസുകള്‍ കൂടുതല്‍ അപകടകരമല്ല. ഇത് ബാധിച്ച ആളുകള്‍ എല്ലാം തന്നെ സങ്കീര്‍ണതകളില്ലാതെ സുഖം പ്രാപിച്ചിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ JN.1 ന്റെ 21 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും രോഗബാധിതരില്‍ ഏകദേശം 91%-92% പേര്‍ വീട്ടിലുള്ള ചികിത്സയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും നീതി ആയോഗ് അംഗം വി.കെ. പോള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.