ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചതിൽ ശശി തരൂരിനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം: മുസ്ലിം ലീഗ് മഹാറാലിയില്‍ വെച്ച് ഹമാസിനെ ഭീകരര്‍ എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരേ പോലീസില്‍ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലാണ് വെമ്പായം നസീർ പരാതി സമര്‍പ്പിച്ചത്.

പൊതുജന മധ്യത്തില്‍ വെച്ച് പിറന്ന നാടിനായി പോരാടുന്ന പലസ്തീന്‍ പോരാളികളായ ഹമാസിനെ ഭീകരര്‍ എന്നുവിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ വെമ്പായം നസീര്‍ പറയുന്നത്. ശശി തരൂരിനെതിരേ കേസെടുക്കണമെന്ന് നസീര്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് കടപ്പുറത്തുവെച്ചുനടന്ന ലീഗ് റാലിയില്‍ ശശി തരൂര്‍ ഹമാസ് ഭീകരരാണെന്ന് പറഞ്ഞിരുന്നു. ഹമാസ് ഭീകരരാണെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് പലസ്തീനില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് മുസ്ലിം ലീഗ് നേതാക്കളിൽ നിന്നും ഇടത് പക്ഷത്തു നിന്നും ഉയർന്നത്.

അതേസമയം, തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ മഹല്ലുകളുടെ പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഉദ്ഘാടകനായി നിശ്ചയിച്ച ശശി തരൂര്‍ എം.പിയെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്‍ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.

© 2024 Live Kerala News. All Rights Reserved.