സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടണ്‍: സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും കഴിഞ്ഞ ദിവസം സാമ്പത്തിക സഹായം ചെയ്ത അമേരിക്ക ഇന്നലെ ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കി.

9/11 ന് ശേഷം അമേരിക്ക കാട്ടിയ പിഴവുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ഇസ്രയേലിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ക്രോധത്താല്‍ അന്ധരാകരുതെന്ന് ഉപദേശിച്ചു. ഇസ്രയേലിനോടും യുക്രെയ്‌നോടും ഐക്യപ്പെടാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അമേരിക്ക ലോകത്തിന് വഴിവിളക്കായി തുടരണം. എല്ലാ രൂപത്തിലുമുള്ള വിദ്വേഷത്തെ തള്ളിക്കളയണം. ലോകത്തെ ഒന്നിച്ചു നിര്‍ത്തുന്നത് അമേരിക്കന്‍ നേതൃത്വമാണ്. സഖ്യങ്ങളാണ് അമേരിക്കയെ സുരക്ഷിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപതികളും ഭീകരരും കുഴപ്പങ്ങളും മരണങ്ങളും നാശവും വിതയ്ക്കുന്നു. അധികാരത്തോടുള്ള അഭിനിവേശം കാരണം പുടിന്‍ യുക്രെയിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അവര്‍ യുക്രെയിനില്‍ മാത്രം ഒതുങ്ങില്ല. ഹമാസും പുടിനും പ്രതിനിധീകരിക്കുന്നത് വ്യത്യസ്ത ഭീഷണികളെയാണ്. പക്ഷേ അവര്‍ ഒരു കാര്യത്തില്‍ സമാനരാണ്. അയല്‍രാജ്യത്തിലെ ജനാധിപത്യത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ ഇരു കൂട്ടരും ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിരപരാധികളായ പലസ്തീനികളെ അവഗണിക്കാനാവില്ല. മുസ്ലിംകള്‍ക്കും ജൂതന്മാര്‍ക്കും ഏത് വിഭാഗത്തിനെതിരെയുമുള്ള എല്ലാ തരത്തിലുള്ള വിദ്വേഷങ്ങളെയും അമേരിക്ക തള്ളിക്കളയുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.