നടിയെ ആക്രമിച്ച കേസ്: വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി വിചാരണക്കോടതിയോടു നിര്‍ദേശിച്ചു. 8 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു.

ഇതിനിടെ, കേസ് വൈകിപ്പിക്കുന്നതു നടന്‍ ദിലീപിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ചു വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന കേസിലെ പ്രതി നടന്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.

6 പേരുടെ വിചാരണ പൂര്‍ത്തിയാവാനുണ്ടെന്നും അതിനു മാത്രം മൂന്ന് മാസത്തിലേറെയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് 8 മാസം കൂടി സമയം തേടിയത്. 5 സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്‌ട്രേട്ടും 2 അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 6 പേരുടെ സാക്ഷിവിസ്താരമാണ് പൂര്‍ത്തിയാവാനുള്ളത്. ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാനായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.