ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലാന്‍ തലസ്ഥാനം; വിലാപയാത്ര പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലാന്‍ തലസ്ഥാനം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്ഷനുകളില്‍ സംഘടനകളും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നില്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ വിലാപയാത്രാവാഹനം അല്‍പസമയം നിര്‍ത്തും.

കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍.

© 2024 Live Kerala News. All Rights Reserved.