മോൺസന് തേങ്ങയും മാങ്ങയും മീനും എത്തിച്ചത് പോലീസ് വാഹനത്തിൽ, കോവിഡ് വാഹന പാസുകൾ പോലും ഐജി നൽകി: മുൻ ഡ്രൈവർ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണും പോലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോൻസന്റെ വീട്ടിലേക്കുള്ള തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്‌സന്റെ വെളിപ്പെടുത്തൽ. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു.

ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി. മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പോലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.