മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിന് പോയി ? വെറുതെ ഒരു വീട്ടില്‍ പോകുമോ? വിമര്‍ശനമുന്നയിച്ച് ഹൈകോടതി

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.മോന്‍സണ്‍ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി വിമര്‍ശനം. ഡി.ജിയപിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടെന്ന് കോടതി നിരീക്ഷിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു. അതേസമയം മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.