രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ല: ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പം 7 ശതമാനമോ അതിൽ താഴെയോ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ച ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കോവിഡ് -19, റഷ്യ-ഉക്രൈൻ യുദ്ധം, വിതരണ ശൃംഖലയുടെ തകർച്ച തുടങ്ങിയ ഘടകങ്ങൾ കാരണം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

“അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജിഡിപി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് 22 മാസമായി പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. ചൈനയിൽ 3000 ബാങ്കുകൾ പാപ്പരായി. ഇന്ത്യയിൽ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കായ 5.9 ശതമാനത്തിലെത്തി. ഇന്ത്യയുടെ കടബാദ്ധ്യത-ജിഡിപി നടപ്പുവർഷം 56.21 ശതമാനമായിരിക്കും. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്” മന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.