നിശാക്ലബ്ബിലെ വീഡിയോ വിവാദമായി: ഐഎൻടിയുസി ജൂബിലി സമ്മേളനം ഉദ്ഘാടനം ഒഴിവാക്കി രാഹുൽ

തിരുവനന്തപുരം: നിശാക്ലബ്ബിലെ പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിശാക്ലബ്ബിലെ അരണ്ട വെളിച്ചത്തിൽ വിദേശിയായ സുഹൃത്തിനൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഉച്ചത്തിലുള്ള സംഗീതവും മങ്ങിയ വെളിച്ചത്തിൽ ആളുകള്‍ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്നാണ് നിശാക്ലബ്ബാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ പുറത്തു വന്നത്. വീഡിയോ ദൃശ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കിയ ബിജെപി, രാഹുലിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വരികയും ചെയ്തു.

എന്നാൽ, അത് നിശാക്ലബ്ബല്ലെന്നും നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിൻ്റെ സ്വകാര്യ വിവാഹ ചടങ്ങിലെ ദൃശ്യങ്ങളാണതെന്നും കോൺഗ്രസ് വിശദീകരണം നൽകി. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി നേപ്പാളിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തത് വർത്തയാകുകയാണ്. നിശാക്ലബ്ബ് വിവാദങ്ങളെ പ്രതിരോധിക്കാനാകതെ രാഹുൽ ഗാന്ധി ഉദ്ഘാടനത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കുമെന്നു തന്നെയായിരുന്നു അവസാന നിമിഷം വരെ ഐഎൻടിയുസി നേതൃത്വം വിശ്വസിച്ചിരുന്നത്. എന്നാൽ, ചടങ്ങിന് തൊട്ടുമുൻപാണ് രാഹുൽ എത്തില്ലെന്നുള്ള അറിയിപ്പ് ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.