കൊൽക്കത്ത: പശ്ചിമബംഗാളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ സിപിഎം പ്രവർത്തകരും. സി.പി.എം സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജൻ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ എത്തിയത്. മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപുരിൽ നടന്ന സ്വീകരണ യോഗത്തിലാണ് സിപിഎം നേതാക്കളും അണികളും എത്തിയത്.
കോൺഗ്രസിന്റെ മൂവർണക്കൊടികൾക്കൊപ്പം ചെങ്കൊടികളുമേന്തി സി.പി.എം പ്രവർത്തകർ യാത്രയിൽ പങ്കെടുത്തു. ‘ന്യായവും അന്യായവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യംവഹിക്കുന്നത്. അതിൽ ന്യായത്തിന്റെ ഭാഗത്താണ് ഞങ്ങൾ. അതുകൊണ്ടാണ് ന്യായ് യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തിയത്’ -മുഹമ്മദ് സലീം മാധ്യമപ്രവർത്തകരോടു പറഞ്ഞു.