വാവാസുരേഷ് ജീവിതത്തിലേക്ക് ;സംസാരിച്ചു;എഴുന്നേറ്റിരുന്നു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി.അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു.പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടിയും നല്‍കി.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു.ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ ശ്വാസം എടുക്കാനും നല്ല രീതിയില്‍ സംസാരിക്കാനും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിയുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കി. ഇന്നുകൂടി ഐസിയുവില്‍ നീരിക്ഷണത്തില്‍ കിടത്തിയ ശേഷം സുരേഷിനെ വാര്‍ഡിലേക്കു മാറ്റും.ഇന്നലെ തന്നെ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോവുന്ന നിലയും ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബുധനാഴ്ച യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.