ദിലീപിന്റെ ആറ് ഫോണുകള്‍ കോടതിയിലെത്തിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചക്ക് പരിഗണിക്കും;ദിലീപിന് നിര്‍ണായക ദിനം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവുകളായ നടന്‍ ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയിലെത്തിച്ചു. മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കി. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍,മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണുകള്‍ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്. രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി ദിലീപിനോടും കൂട്ടു പ്രതികളോടും നിര്‍ദേശിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അംഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്റേയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിള്‍ ബെഞ്ച് പരിഗണിക്കും.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.