കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചനക്കേസില്‍ ദിലീപിന് തിരിച്ചടി.ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി പറഞ്ഞു.മുംബൈയിലെ ലാബിൽനിന്ന് എത്തിക്കാൻ ചൊവ്വാഴ്ചയാകും, അതുവരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ചതന്നെ ഹാജരാക്കണമെന്നു കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി.സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തലേന്നാണ് ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്.തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നാണ് ദിലീപിന്റെ വാദം. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ ഫോണ്‍ കൊടുക്കാന്‍ തനിക്ക് വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദം.ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.