നടിയെ ആക്രമിച്ച കേസ്; ദിലീപ് പഴയ ഫോണ്‍ മാറ്റിയത് എന്തിന്? പിടിച്ചെടുത്തത് പുതിയത്; ഫോണ്‍ ഹാജരാക്കാന്‍ ഇന്ന് ഉച്ച വരെ സമയം; ചോദ്യം ചെയ്യല്‍ അവസാനിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു.മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേ സമയം ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്.ഡിസംബര്‍ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമായിരുന്ന ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാന്‍ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍.പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണ്‍ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിന്‍മേല്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

© 2024 Live Kerala News. All Rights Reserved.