നടിയെ ആക്രമിച്ച കേസ്;ഒരാളെ കൊല്ലുമെന്ന് പറഞ്ഞാല്‍ ഗൂഢാലോചന ആവില്ലെന്ന് കോടതി;ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പ്രേരണയും ഗൂഢാലോചനയും വ്യത്യസ്തമാണ്.അതേസമയം, ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദമുന്നയിച്ചു.ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്ന്നുവരുന്നത്.ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപി ആരോപിച്ചു.ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ദിലീപിന്റെ വാദം.എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന്റെയും ബുദ്ധി കേന്ദ്രം ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

© 2024 Live Kerala News. All Rights Reserved.