നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് വീട്ടില്‍ വെച്ച് കണ്ടു;പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധം; ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍പ്രതിയായ നടന്‍ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപിന്റെ അടുത്ത സുഹൃത്തും സിനിമാ സംവിധായകനുമായ ബാലചന്ദ്ര കുമാര്‍.നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.പിന്നീട് ദിലീപ് അറസ്റ്റില്‍ ആയ ശേഷം ദിലീപും കാവ്യയും ദിലീപിന്റെ അനുജനും സഹോദരീ ഭര്‍ത്താവും തന്നെ നിരന്തരം വിളിച്ച് ഇക്കാര്യം ഒരു കാരണവശാലും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.2014 ലാണ് ആദ്യമായി ദിലീപിനെ താന്‍ പരിചയപ്പെടുന്നതെന്നും കഥ കേള്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ച് അദ്ദേഹത്തിന്റെ ആലുവയിലുള്ള വീട്ടില്‍ താന്‍ പോകുകയായിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.ഞാന്‍ അവിടെ എത്തുമ്പോള്‍ പുള്ളി ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതൂവെന്നും ഞാന്‍ തന്നെ അത് പ്രൊഡ്യൂസ് ചെയ്യാമെന്നും ദിലീപ് പറഞ്ഞു. അന്ന് തുടങ്ങിയ സൗഹൃദമാണ് അദ്ദേഹവുമായിട്ട്. ദിലീപിന്റെ കുടുംബവുമായിട്ടും എനിക്ക് ബന്ധമുണ്ടായിരുന്നു.2016 ഡിസംബര്‍ 26നായിരുന്നു ദിലീപിന്റെ വീടിന്റെ പാലുകാച്ചല്‍. തൊട്ടടുത്ത ദിവസമാണ് ഞാന്‍ അവിടെ പോയത്. സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് പോയത്. ഉച്ചയ്ക്ക് ഭക്ഷണം പുറത്തുപോയി വാങ്ങിക്കാന്‍ ദിലീപ് അനൂപിനോട് പറഞ്ഞു. എന്നേയും കൂട്ടിക്കോളാന്‍ പറഞ്ഞു. ദിലീപിന്റെ സ്വിഫ്റ്റ് കാറിലാണ് ഞങ്ങള്‍ പോകുന്നത്. നോര്‍ത്ത് പറവൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങാനാണ് ദിലീപ് ഏല്‍പ്പിച്ചത്.
അനൂപിന്റെ വീടും അവിടെയാണ്. അങ്ങനെ ഞങ്ങള്‍ വണ്ടിയില്‍ കയറി പോകാനൊരുങ്ങുമ്പോള്‍ ദിലീപ് പിറകില്‍ നിന്ന് വിളിച്ച് വണ്ടി ചവിട്ടാന്‍ പറഞ്ഞു. ഞങ്ങള്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിറകില്‍ നിന്ന് അദ്ദേഹം ഒരു ചെറുപ്പക്കാരനെ തോളത്തുകയ്യിട്ട് നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നു. ഈ ചെറുപ്പക്കാരന്‍ നേരത്തെ അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. ബന്ധുക്കളില്‍ ആരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്.അവനോട് എന്തൊക്കെയോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടാണ് ദിലീപ് വരുന്നത്. വണ്ടിയിലേക്ക് കയറുന്നതിന് മുന്‍പ് എടാ ഇവനെ ഒരു സ്റ്റോപ്പിലേക്ക് വിട്ടേ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കൂടെ അവന്‍ യാത്ര ചെയ്തു. എടാ നീ കാശും വെച്ചുകൊണ്ട് ബസിലാണോ പോകുന്നതെന്ന് അനൂപ് ചോദിച്ചു.എത്ര കാശാണെന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് തോന്നിയത് പുള്ളി ചാലക്കുടി ഭാഗത്തേക്കോ മറ്റോ ആണ് പോയതെന്നാണ്. അനൂപ് തന്നെ തമാശ രൂപേണ പറയുന്നുണ്ട്, എടാ നീ കാശും വെച്ച് ബസിലൊന്നും പോകരുതെന്നും വല്ലവരും അടിച്ചോണ്ട് പോകുമെന്നും പോക്കറ്റടിക്കാരൊക്കെ ഉള്ള സമയമാണെന്നും പറഞ്ഞു.
ഈ ഇരിക്കുന്ന ബാലുചേട്ടന്‍ ദിലീപേട്ടന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന ആളാണ്. പുള്ളിയുടെ സിനിമ പോക്കറ്റടിക്കാരന്റെ കഥയാണെന്നും പറഞ്ഞു. അങ്ങനെ ഈ
ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി. പേര് ചോദിച്ചപ്പോള്‍ സുനി എന്ന് പറഞ്ഞു. അപ്പോള്‍ അനൂപ് തന്നെ അത് തിരുത്തിയിട്ട് പറഞ്ഞു, ഇവനെ സുനിയെന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. പള്‍സര്‍ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന്. ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് എനിക്ക് മനസിലായിരുന്നു. അങ്ങനെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവനെ അവിടെ ഇറക്കിവിട്ടു, ബാലചന്ദ്ര കുമാര്‍ പറഞ്ഞു.പള്‍സര്‍ സുനിയെ അതിന് മുന്‍പും താന്‍ കണ്ടതായി ഓര്‍ക്കുന്നുണ്ടെന്നും 2016 ജൂണില്‍ തന്റെ പടത്തിന്റെ തിരക്കഥ വായന ആലപ്പുഴയിലെ കായലില്‍ വെച്ചായിരുന്നെന്നും 10ഓളം പേര്‍ അവിടെ ഉണ്ടായിരുന്നെന്നും അന്ന് ഈ ചെറുപ്പക്കാരനെ അവിടെ വെച്ച് കണ്ടതായി ഓര്‍ക്കുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. എന്തോ കാര്യങ്ങള്‍ പറയാനായി അവന്‍ അവിടെ വന്നതായിട്ടാണ് തോന്നിയത്. ഇവരുടെ പല ആവശ്യങ്ങള്‍ക്കും ഇയാള്‍ കൂടെ ഉണ്ടായിരുന്നതായി പിന്നീട് അറിയാന്‍ സാധിച്ചെന്നും എന്നാല്‍ ഇതൊന്നും ആരും പറത്തുപറയില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ മുഖം തിരിച്ചറിഞ്ഞ ശേഷം ദിലീപിനെ വിളിച്ചിരുന്നു. സാധാരണ വിളിക്കുന്നതുപോലെയാണ് വിളിച്ചത്. സാറിന്റെ വീട്ടില്‍ വന്ന പയ്യനല്ലേ നടിയെ ആക്രമിച്ച പയ്യന്‍ എന്ന് ഞാന്‍ ചോദിച്ചു. ഏത് പയ്യന്‍ എന്ന് ദിലീപ് തിരിച്ചുചോദിച്ചു. ഒന്നരമാസം മുന്‍പ് സാറിന്റെ വീട്ടില്‍ വെച്ച് ഞാന്‍ കണ്ട പയ്യനാണ് ഇവന്‍ എന്ന് പറഞ്ഞപ്പോള്‍ അല്ല അല്ല ബാലുവിന് തെറ്റിയതായിരിക്കുമെന്നായിരുന്നു ദിലീപിന്റെ മറുപടി.പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു. ബാലു കണ്ടോ എന്ന് പിന്നേയും ദിലീപ് ചോദിച്ചപ്പോള്‍ ഞാന്‍ കണ്ടെന്ന് പറഞ്ഞു. ഇല്ല ഇല്ല എന്റെ കോമ്പൗണ്ടില്‍ അവന്‍ വന്നിട്ടില്ലെന്നായി ദിലീപ്. പുള്ളി കള്ളം പറയുകയാണെന്ന് എനിക്ക് മനസിലായി. ഇങ്ങനെയൊരു ക്രിമിനലുമായി പുള്ളിക്ക് ബന്ധമുണ്ടെന്ന് പറയുന്നത് പുള്ളിക്ക് അഭിമാനക്ഷതമായിരിക്കും എന്ന് കണക്കാക്കി ഞാന്‍ അത് കളയുകയായിരുന്നു., ബാലചന്ദ്ര കുമാര്‍ പറഞ്ഞു.പിന്നീട് കണ്ടത് അവനെ തന്നെയാണെന്നും പല കാര്യങ്ങളിലും അവനുമായി സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അവനെ കണ്ട കാര്യം ബാലു പുറത്തുപറയരുതെന്നും തിരുവനന്തപുരത്ത് ഡിങ്കന്റെ സെറ്റില്‍ വെച്ച് ദിലീപ് പറഞ്ഞു. അതിന് ശേഷം എന്നെ കൂടുതല്‍ സ്നേഹിക്കുന്നതായി അഭിനയിക്കുകയും ചെയ്തു.അറസ്റ്റിലായ ശേഷം, ദിലീപ് എന്നെ വിളിപ്പിച്ചു. അന്ന് പുറത്തുള്ളവര്‍ക്കൊന്നും ദിലീപിനെ കാണാന്‍ കഴിയില്ല. ജയില്‍ എന്ന രീതിയിലൊന്നുമായിരുന്നില്ല പുള്ളിക്ക് കിട്ടിയ ട്രീറ്റ്മെന്റ്. സൂപ്രണ്ടിന്റെ റൂമില്‍ ഒരു ഗസ്റ്റിനെപ്പോലെ ഇരിക്കുകയായിരുന്നു. പള്‍സര്‍ സുനിയെ എന്റെ വീട്ടില്‍ കണ്ട കാര്യം ബാലു എവിടേയും പറയരുതെന്നും അത് പറഞ്ഞാല്‍ എന്റെ ജാമ്യത്തിനെ ബാധിക്കുമെന്നും പറഞ്ഞു. അത് പറഞ്ഞിട്ടാണ് എന്നെ വിട്ടതും. അതിന് ശേഷം ഞാനും ഒരു കുറ്റകൃത്യം ചെയ്തതുപോലെ തോന്നിത്തുടങ്ങി. അതിന് ശേഷം ദിലീപിന്റെ അനുജന്‍ അനൂപും സഹോദരി ഭര്‍ത്താവും കാവ്യയും നിരന്തരം വിളിച്ചുകൊണ്ടിരുന്നു.
ഒരു കാരണവശാലും പള്‍സര്‍ സുനിയെ വീട്ടില്‍ വെച്ച് കണ്ട കാര്യം പറയരുതെന്ന് പറഞ്ഞു. ജാമ്യം കിട്ടുന്നതുവരെ അക്കാര്യം എന്റെ വായില്‍ നിന്ന് പുറത്തുവരാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നതായിട്ടാണ് തോന്നിയത്.2017 നവംബര്‍ 13 ന് കാവ്യയുടെ നമ്പറില്‍ നിന്ന് പുള്ളി രാത്രി എന്നെ വിളിച്ചു. 16ാം തിയതി ഷൂട്ടിന് പോകുകയാണെന്നും നാളെ രാവിലെ വന്നാല്‍ ധാരണയായി പിരിയാമെന്നും പറഞ്ഞു.എ.വി ജോര്‍ജ് പത്രക്കാരനോട് സംസാരിക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ നിന്ന് ഫ്രീസ് ചെയ്ത് കേട്ടിട്ട് നിങ്ങള്‍ അഞ്ചുപേരും അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞു. അനുഭവിക്കുമെന്നാല്‍ ദൈവം തരുമെന്നല്ല ഞാന്‍ തരുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല അന്വേഷണ സംഘത്തിലുണ്ടായിരുന്ന സുദര്‍ശന്‍ എന്ന് പറയുന്ന ഉദ്യോഗസ്ഥന്‍ ദിലീപിന്റെ മേല്‍ കൈവെച്ചെന്നും അവന് അടികൊടുക്കണമെന്നും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.നടിയെ ആക്രമിക്കുന്ന സമയത്തുള്ള വീഡിയോ ദിലീപ് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്. ഒക്ടോബര്‍ 3ന് ജാമ്യത്തില്‍ ഇറങ്ങി, നവംബര്‍ 15 ന് അദ്ദേഹം ഈ വീഡിയോ കാണുന്നുണ്ട്. കുറ്റപത്രം കൊടുക്കുന്നതിന് മുന്‍പാണ് ദിലീപ് ഇത് കാണുന്നത്.ഭായി കാണുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു, എന്താണ് സര്‍ ഞാന്‍ ചോദിച്ചു. സുനിയുടെ ക്രൂരകൃത്യങ്ങള്‍ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലാതോടെ ഞാനില്ല എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ഒരു വി.ഐ.പിയാണ് ദൃശ്യങ്ങള്‍ ടാബില്‍ കൊണ്ടു വന്നത്.‘ശബ്ദം അല്‍പ്പം പോലും കേള്‍ക്കുന്നില്ലായിരുന്നു. നീ പറഞ്ഞത് പോലെ ഞാന്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി 20 ഇരട്ടി ശബ്ദം ബൂസ്റ്റ് അപ്പ് ചെയ്തു എന്നാണ് വിഐപി ദിലീപിനോട് പറഞ്ഞത്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.അന്ന് വീഡിയോയില്‍ കേട്ട ദൃശ്യങ്ങള്‍ ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ആ വീഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓര്‍മ്മയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
പള്‍സര്‍ സുനി ജയിലില്‍ കിടന്നതുകൊണ്ടാണ് അദ്ദേഹം ജീവനോടെ നില്‍ക്കുന്നതെന്നും അവനൊന്ന് ഇറങ്ങി വരട്ടെയെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിനെ സഹായിച്ചതില്‍ കുറ്റബോധമുണ്ട് എന്നും തന്റെ ജീവന് ഇപ്പോള്‍ ഭീഷണിയുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത് എന്നും അദ്ദേഹം അറിയിച്ചു.ഈ കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി ശബ്ദസന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം 30ല്‍ അധികം പേജുകളുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.എ.ഡി.ജി.പി സന്ധ്യയെ ഇത് അറിയിക്കാനായി നിരവധി തവണ വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.