സൈനിക ഹെലികോപ്റ്റര്‍ അപകടം; പ്രദീപ് കുമാറിന്റെ മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു; സംസ്‌കാരം ഇന്ന്

തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന് . വൈകീട്ട് തൃശ്ൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കും.മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. മന്ത്രിമാരായ കെ രാജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പുത്തൂരിലെ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും.
പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്.

© 2024 Live Kerala News. All Rights Reserved.