എന്നെ വേശ്യയെന്ന് പരസ്യമായി വിളിച്ചു; ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേര് കേള്‍ക്കേണ്ടി വരും;പണത്തിനു വേണ്ടി അയാള്‍ എന്തും ചെയ്യും;സിഐ സുധീറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സി.ഐ സി.എല്‍. സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.സി.ഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തതി. ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതിയാണ് രംഗത്തെത്തിയത്.ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് യുവതി പറഞ്ഞു. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.’ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സി.ഐയും കൂടി എല്ലാം തേച്ചുമായ്ച്ചു കളഞ്ഞു’, യുവതി പറഞ്ഞു.സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാന്‍ 50,000 രൂപയാണ് ഭര്‍ത്താവില്‍ നിന്ന് സി.ഐ വാങ്ങിയതെന്നും യുവതി പറഞ്ഞു.’എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്’, അവര്‍ പറഞ്ഞു.ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ഐക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടയൊണ് മറ്റൊരു യുവതി കൂടി സി.ഐക്കെതിരെ രംഗത്തെത്തിയത്.മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

© 2024 Live Kerala News. All Rights Reserved.