റോഷൻ രവീന്ദ്രൻ
എഴുതുന്നു…
ഒരു പഴയകാല ക്യാമ്പസ് സിനിമയിലെ രംഗം പറയാം..
കുഞ്ചാക്കോ- അയ്യേ നിനക്കീ ഡ്രസ്സ് തീരെ ചേരുന്നില്ല.. ഡാഡീ.. ദേ നോക്ക്യേ..
ഡാഡി- ശരിയാ മോളെ നിനക്കീ ഡ്രസ്സ് തീരെ ചേരുന്നില്ല..
ശാലിനി ഡ്രസ്സ് മാറ്റി വരുന്നു..
ശാലിനി കുഞ്ചാക്കോയോട് – അയ്യേ നീയീ ഡ്രസ്സ് ഇട്ടാണോ കോളേജില്‍ വരുന്നത്..? ഇ ഷര്‍ട്ട് ആ വേലക്കാരന്‍ ചേട്ടന് വേണ്ടി വാങ്ങിയതാ..
കുഞ്ചാക്കോ ഡ്രസ്സ് മാറി വരുന്നു..
മുന്നെയൊക്കെ കോളേജ് സിനിമകള്‍ സംവിധാനം ചെയ്ത് വിജയം കൊയ്ത കമല്‍ എന്ന സംവിധായകന്‍റെ നിറം എന്ന സിനിമയിലെ ഒരു രംഗമാണ് മുന്നേ പറഞ്ഞത്..
കമല്‍ കോളേജ് സിനിമകള്‍ എപ്പോഴും സമ്പന്ന വര്‍ഗ്ഗത്തിന്റെ ക്യാമ്പസ് ജീവിതം കുറച്ചുകൂടെ വര്‍ണ്ണം ചേര്‍ത്ത് പൊലിപ്പിച്ചു വിളംബുകയാണ് പതിവ്..
അത് നമ്മള്‍ എന്ന സിനിമയിലും വ്യക്തമായി തന്നെ കാണാം..
ദരിദ്രരായ രണ്ടു സ്റ്റുഡെണ്ട്സ് കോളേജിലെ സമ്പന്ന വിഭാഗത്തിനിടയില്‍ സ്വന്തം അസ്ഥിത്വവും സ്വന്തം കഠിനാധ്വാനവും മറച്ചു ഒരു സമ്പന്ന വിഭാഗമായി നടിക്കുന്നു..
യുവത്വം എപ്പോഴും കഠിനധ്വാനത്തെ പ്രണയിക്കുക മാത്രമേ ചെയ്തുള്ളൂ..
യഥാര്‍ത്ഥത്തില്‍ ശിവനും ശ്യാമും തങ്ങള്‍ ജോലി ചെയ്തു പഠിക്കാന്‍ വരികയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു എങ്കില്‍ ഹീറോ ഇമേജ് ആയേനെ അവര്‍ക്ക് ക്യാമ്പസില്‍..
പക്ഷെ കമലിന്‍റെ വീക്ഷണം വേറെ തരത്തില്‍ ആയിരുന്നു..
കോളേജ് എന്നത് സമ്പന്നരുടെ കുത്തക എന്ന നിലയില്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്..
തുടര്‍ന്ന് വന്ന സിനിമകളില്‍ അല്പ്പമെങ്കിലും യഥാര്‍ത്യത്തോടെ കോളേജ് ജീവിതം പകര്‍ത്തിയത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്..
പക്ഷെ അത് കുറച്ചു കൂടെ പഴയ ക്യാമ്പസ് ആയിരുന്നു.. രാഷ്ട്രീയം സൌഹൃദം എന്നിവയ്ക്ക് പ്രസക്തി നല്‍കിയുള്ള കോളേജ് പശ്ചാത്തലം.!ആയതിനാല്‍ തന്നെ കമലിന്‍റെ കോളേജ് സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അരോചകത്വം ക്ലാസ്മേറ്റ്സ് ഇപ്പോള്‍ കാണുമ്പോള്‍ തോന്നാറില്ല.!കാരണം ഒരു തരത്തില്‍ അത് മധ്യവര്‍ഗ്ഗത്തിന്റെ പഴയകാല ക്യാമ്പസ് പ്രകടനങ്ങളോട് നീതി പുലര്‍ത്തുന്ന സൃഷ്ടി ആയിരുന്നു..
ഈയ്യിടെ ഇറങ്ങിയ പ്രേമം എന്ന സിനിമ വന്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റി മുന്നേറുകയാണ്..
പ്രേമം സിനിമയുടെ വിജയം എന്ന് പറയുന്നത് ഒരു 80കളില്‍ ജനിച്ച ഒരു ആവേരെജ് മലയാളിയുടെ ജീവിതകഥ അതേപോലെ പകര്‍ത്തി എന്നതാണ്..
കൌമാരത്തിലെ പ്രണയ നഷ്ടവും, ക്യാമ്പസ് പ്രായത്തിലെ ജീവിതവും, പിന്നീടു പക്വതയുള്ള ബിസിനസ് കാരനായുമുള്ള ഒരാളുടെ ജീവിതം പ്രേമം തന്മയത്വത്തോടെ തന്നെ പകര്‍ത്തി..
തമാശയ്ക്ക് വേണ്ടിയുള്ള കുറച്ചു സീനുകളും മറ്റും ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു ശരാശരി മലയാളി എണ്‍പതുകളില്‍ എങ്ങനെയായിരുന്നു എന്ന് റിയലിസ്ടിക് ആയി തന്നെയാണ് പ്രേമം പകര്‍ത്തിയത്..
കോളേജ് ജീവിതത്തില്‍ ചുരുങ്ങിയത് ആര്‍ട്സ് ഡേക്ക് എങ്കിലും കള്ളുകുടിച്ചു പോകാത്ത ഒരു ബാക്ക് ബെഞ്ചര്‍ വിദ്യാര്‍ഥിയെ കാണാന്‍ പറ്റുമോ എന്ന് സംശയമാണ്..
ആയ്യൊരു കാലഘട്ടത്തില്‍ ഗസ്റ്റ് ലെക്ചര്‍ ആയി വരുന്ന ഒരു യുവതിയായ അധ്യാപികയെ ഗുരുഭാവത്തില്‍ മാത്രം കണ്ട എത്ര വിദ്യാര്‍ഥികള്‍ ഉണ്ടാവും..
ചെറിയ തോതില്‍ ജൂനിയേര്‍സിനെ പരിചയപ്പെടാന്‍ പോകുന്നു എന്ന മട്ടിലെങ്കിലും റാഗിങ്ങ് നടത്താത്തവര്‍ നന്നേ കുറവായിരിക്കും..
യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അധ്യാപികയെ പ്രണയിക്കുന്നതും, മദ്യപിച്ചു ക്ലാസ്സില്‍ പോകുന്നതും, റാഗ് ചെയ്യുന്നതും നല്ല കാര്യമാനെന്നല്ല പറഞ്ഞു വരുന്നത്..
പക്ഷെ പ്രേമം പോലൊരു സിനിമ ചെയ്യുന്നത് ഒരു കാലഘട്ടം കലര്‍പ്പില്ലാതെ അവതരിപ്പിക്കുയാണ്..
അതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്..
ഇനി സന്ദേശം മാത്രം നോക്കി ആരും സിനിമ കാണുമെന്നു കരുതാനും വയ്യ..
സന്ദേശവും തത്വചിന്തയും വേണ്ടവര്‍ക്ക് സിനിമ കാണുന്നതിനു പകരം വല്ല വേദ പുസ്തകവും വായിച്ചാല്‍ മതിയാകുമല്ലോ..