പിഎന്‍ബി തട്ടിപ്പ് മോദികെയറിന്റെ പേരു നമോകെയര്‍ മാറ്റി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ പേടിച്ചു മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേരു മാറ്റുന്നു. ‘മോദി കെയര്‍’ എന്ന പേരില്‍ പ്രചാരണം തുടങ്ങിയ പദ്ധതിയെ ഇനി ‘നമോ കെയര്‍’ എന്നു വിശേഷിപ്പിച്ചാല്‍ മതിയെന്നു ബിജെപി കേന്ദ്ര നേതൃത്വം. ഇതേക്കുറിച്ചുള്ള നിര്‍ദേശം കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി വക്താക്കള്‍ക്കും നല്‍കി.ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘മോദി കെയറി’നെ ‘നീരവ് മോദി കെയര്‍’ ആക്കി പ്രതിപക്ഷം പ്രചാരണം നടത്തുമെന്ന അങ്കലാപ്പിലാണു തിടുക്കത്തില്‍ പേരുമാറ്റുന്നത്.കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ ‘നമോ കെയര്‍’ എന്ന പേരിലാണു പദ്ധതിയെ പരാമര്‍ശിച്ചത്.നരേന്ദ്ര മോദി എന്നതിന്റെ ചുരുക്കമായ ‘നമോ’ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി വ്യാപകമായി പ്രയോഗിച്ചിരുന്നു.

കേന്ദ്ര ബജറ്റില്‍ രാജ്യത്തെ അന്‍പതു കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഔപചാരികമായി ‘മോദി കെയര്‍’ എന്നു പേരു നല്‍കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രിമാരും ബിജെപി വക്താക്കളും ഉള്‍പ്പെടെ ‘മോദി കെയര്‍’ എന്ന പേരില്‍ പ്രചാരണം തുടങ്ങിയിരുന്നു. യുഎസിലെ ‘ഒബാമ കെയര്‍’ ആരോഗ്യ പരിരക്ഷാ പദ്ധതി കോപ്പിയടിച്ചു ഇന്ത്യയില്‍ ‘മോദി കെയര്‍’ പദ്ധതിയെന്നായിരുന്നു വിശദീകരണം.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാക്കാമെന്നു ബിജെപി കരുതിയ പദ്ധതിക്കാണു പിറക്കും മുന്‍പേ പേരില്‍ പമികിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വജ്രവ്യാപാരി നീരവ് മോദിയെയും ബന്ധിപ്പിച്ചു പ്രതിപക്ഷം ‘ബഡാ മോദി, ഛോട്ടാ മോദി’ യെന്നു പരിഹസിച്ചതും ബിജെപിയെ ആശങ്കയിലാഴ്ത്തി.

© 2024 Live Kerala News. All Rights Reserved.