മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. രാഷ്ട്രപതിയാകാന്‍ അവസരം ലഭിച്ചാലും അത് സ്വീകരിക്കില്ല. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് തനിക്ക് താല്‍പ്പര്യമെന്നും മോഹന്‍ ഭാഗവത് പറയുന്നു.ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിട്ടുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തില്‍ വച്ചാണ് ഭാഗവത് തന്‌റെ തീരുമാനം അറിയിച്ചത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന് മികച്ച രാഷ്ട്രപതിയായിരിക്കും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നത്. ക്ലീൻ ഇമേജുള്ള ഒരാളായിരിക്കണം ആ പദവിയിലേക്ക് വരുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ മോഹൻ ഭാഗവത് ആയിരിക്കും ഏറ്റവും അനുയോജ്യൻ എന്നും ശിവസേന അഭിപ്രായെപ്പട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് തലവന്റെ പ്രതികരണം വന്നിരിക്കുന്നത്.നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. 2012 ജൂലൈ 25നാണ് അദ്ദേഹം അധികാരമേറ്റത്. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയുമാണ് ശിവസേന പിന്തുണച്ചത്.