ബാങ്ക് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ്;ഇനിമുതല്‍ മാസം നാല് ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ; 2 ലക്ഷത്തിന് മുകളില്‍ പിന്‍വലിച്ചാല്‍ 1000 രൂപ; പുതിയ ചാര്‍ജുകള്‍ കൊണ്ടുവരുന്നത് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി

ന്യൂഡല്‍ഹി:ബാങ്കില്‍ നിന്നു പണം കറന്‍സിയായി പിന്‍വലിക്കുന്നതിനു വന്‍ ഫീസ് ചുമത്തിക്കൊണ്ടുള്ള സ്വകാര്യബാങ്കുകളുടെ പുതിയ നിര്‍ദ്ദേശം പുറത്തുവന്നു. മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഓരോ അഞ്ചാം ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല.എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ പുതുതലമുറ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിനു ചാര്‍ജ് ഏര്‍പ്പെടുത്തിയത്. പൊതുമേഖലാ ബാങ്കുകള്‍ ചാര്‍ജ് ചുമത്തുമോ എന്നറിവായിട്ടില്ല.ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകളില്‍ മാറ്റമില്ലെങ്കിലും പരിധികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍നിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാര്‍ജുകള്‍ കൊണ്ടുവരുന്നത്.

© 2024 Live Kerala News. All Rights Reserved.