പള്‍സര്‍ സുനിയും വിജേഷും എട്ടു ദിവസത്തേക്ക് ഇനി പൊലീസ് കസ്റ്റഡിയില്‍; സുനിക്കായി കോടതിയില്‍ രണ്ട് അഭിഭാഷകര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ എട്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. സുനിയെ നുണപരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. കാക്കനാട് ജയിലില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകര്‍ ഹാജരായിരുന്നു. ഇതേറെ ആശയക്കുഴപ്പം ഉണ്ടാക്കി. പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. മറ്റൊരാള്‍ അഡ്വ. ആളുരിന്റെ ജൂനിയറായിട്ടുളള അഭിഭാഷകനാണ്. കോടതി പരിഗണിച്ചത് വി.സി പൗലോസിന്റെ വക്കാലത്താണ് കോടതി പരിഗണിച്ചതും. അഭിഭാഷകനുമായി സംസാരിക്കാനുളള സമയം കോടതി പള്‍സര്‍ സുനിക്ക് അനുവദിച്ചു.ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സിനിമക്കാരെയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയതുമില്ല. ആരുടെ ക്വട്ടേഷനാണെന്ന ചോദ്യങ്ങള്‍ക്കാകട്ടെ സുനി മറുപടി നല്‍കിയതുമില്ല.

© 2024 Live Kerala News. All Rights Reserved.