എല്ലാം സുനിയുടെ പ്ലാന്‍; ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെകൂട്ടിയത്; സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ല; താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ല; പണത്തെച്ചൊല്ലി സുനിയുമായി തര്‍ക്കമുണ്ടായതായും പിടിയിലായ മണികണ്ഠന്റെ മൊഴി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനിയെന്ന് പിടിയിലായ മണികണ്ഠന്‍. എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്കാണ്. ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയതെന്നും മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി.കൂടാതെ സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മില്‍ തര്‍ക്കമുണ്ടായതായും മണികണ്ഠന്‍ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളാണ് പിടിയിലായ മണികണ്ഠന്‍. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.