കൂട്ട അവധി സമരത്തില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പിന്മാറി; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ.എ.എസുകാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സമരം പിൻവലിക്കുന്ന കാര്യം അസോസിയേഷൻ വ്യക്തമാക്കിയത്. ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ ഇന്നുരാവിലെയാണ്  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. ചര്‍ച്ചയ്ക്കുശേഷം ഐ.എ.എസ് ഉദ്യോഗസ്ഥറുടെ പ്രതിഷേധത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അവരുടെ സമ്മര്‍ദ്ദ തന്ത്രത്തിനു വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെ ശക്തമായ പിന്തുണയ്ക്കുന്ന നിലപാടാണ് ചര്‍ച്ചയ്ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ഐ.എ.എസുകാര്‍ക്കെതിരെ ആദ്യമായല്ല അന്വേഷണം വരുന്നത്. അവരുടെ വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണ്. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട. അതിനു വഴങ്ങില്ലെന്നും അവരുടെ സമരം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാര മനോഭാവത്തോടെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നു എന്നാരോപിച്ചാണ് ഐ.എ.എസ് അസോസിയേഷന്‍ സമരപ്രഖ്യാപനം നടത്തിയത്. വിജിലന്‍സ് നടപടികളെത്തുടര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ മൂലം ഫയലുകള്‍ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിര്‍വഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമായിരുന്നു ഐ.എ.എസുകാരുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.