ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം; ആര്‍എസ്എസുകാരാണ് ഗാന്ധി വധത്തിന് പിന്നിലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് പറഞ്ഞതിന് രാഹുല്‍ഗാന്ധിക്കെതിരെ ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം.മഹാരാഷ്ട്രയിലെ ഭീവണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.ആര്‍എസ്എസുകാരാണ് ഗാന്ധി വധത്തിന് പിന്നിലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രസ്താവന പിന്‍വലിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കേസ് ജനുവരി 28നാണ് ഇനി കോടതി പരിഗണിക്കുന്നത്.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസുകാര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ നവംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ ഖേദം രേഖപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശം രാഹുല്‍ തള്ളിയിരുന്നു. പിന്നീട് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി രാഹുല്‍ പിന്‍വലിക്കുകയും വിചാരണ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.