രാജ്യത്തെ എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി;ലഭിക്കുന്നത് നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍;ദിവസം പരമാവധി 2000 രൂപ വരെ പിന്‍വലിക്കാം; സാധാരണനിലയില്‍ എത്താന്‍ 10 ദിവസമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി:രാജ്യത്തെ എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. എടിഎം വഴി ഇപ്പോള്‍ ലഭ്യമാകുന്നത് നൂറിന്റെയും അമ്പതിന്റെയും നോട്ടുകളാണ്. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. ഇന്നും ബാങ്കുകളില്‍ നല്ല തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ഇന്നുമുണ്ടാകും.എടിഎമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വേണ്ടിവരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ) അധികൃതര്‍ അറിയിച്ചു. പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്.
19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്‍ക്കാലം എടിഎമ്മുകളില്‍ നിറയ്‌ക്കേണ്ടെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എടിഎമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ. 100 രൂപയുടെ ദൗര്‍ലഭ്യം കാരണം ഇന്നലെ ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എടിഎമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല. ഇന്നലെ എസ്ബിഐ ശാഖകളിലായിരുന്നു വന്‍തിരക്ക്.

© 2024 Live Kerala News. All Rights Reserved.