ബന്ധു നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; സ്വജനപക്ഷപാതം തടയാന്‍ നിയമനിര്‍മാണം നടത്തും;പുതിയ നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമനങ്ങള്‍ ഉള്‍പ്പെടെയുളള വിവാദ നിയമനങ്ങള്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വജനപക്ഷപാതം തടയുന്നതിന് വേണ്ടി നിയമനിര്‍മാണം കൊണ്ടുവരാനും ഇതു സംബന്ധിച്ച നയം രൂപീകരിക്കാന്‍ ഒരു ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗ തീരുമാനം. ഡെപ്യൂട്ടേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇത് ബാധകമാക്കും. മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ദേശീയ തലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തുക. മന്ത്രി ഇ.പി ജയരാജനടക്കമുള്ളവര്‍ നടത്തിയ ബന്ധുനിയമനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം അന്വേഷണത്തിനും നിയമനിര്‍മാണത്തിനും നിര്‍ദേശിച്ചത്. നിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. അതേ സമയം ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നുള്ളതില്‍ വിജിലന്‍സിന് തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ വിജിലന്‍സ് നിലപാട് നാളെ അറിയാനാകും.

© 2024 Live Kerala News. All Rights Reserved.