ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പാകിസ്ഥാന്‍ നേരിട്ട് സഹായം നല്‍കുന്നതായി എന്‍ഐഎ. ജൂലൈ 25 ന് സുരക്ഷാസേന പിടികൂടിയ ലഷ്‌കര്‍ ഭീകരന്‍ ബഹാദൂര്‍ അലിയുടെ മൊഴിയിലാണ് ഇങ്ങനെയുള്ളത്. അലിയുടെ കുറ്റസമ്മതത്തിന്റെ വീഡിയോയും എന്‍.ഐ.എ പുറത്തുവിട്ടു. ആല്‍ഫ 3 കമാന്‍ഡ് വഴിയായാണ് ഭീകരര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും ആശയവിനിമയത്തിനായി ജപ്പാന്‍ നിര്‍മ്മിയ വയര്‍ലെസ് സെറ്റുകള്‍ ഭീകരര്‍ ഉപയോഗിക്കുന്നതായും എന്‍.ഐ.എ ഐജി സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.. പാക് സൈനിക ഉദ്യോഗസ്ഥര്‍ യൂണിഫോമിലല്ലാതെ ലഷ്‌കര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇവരെ മേജര്‍ സാബ്, ക്യാപ്റ്റന്‍ സാഹിബ് എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും ബഹാദുര്‍ അലി നല്‍കിയ മൊഴിയില്‍ ഉള്ളതരായി എന്‍ഐഎ വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം ലോകത്ത് ഒരു ശക്തിക്കും കശ്മീരിനെ ഞങ്ങളില്‍ നിന്നു വേര്‍പിരിക്കാന്‍ കഴിയില്ല എന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. കശ്മീര്‍ പാകിസ്ഥാന് കൈമാറുന്നതിനായി കാത്തിരിക്കുകയാണെന്ന് രണ്ടാഴ്ച മുന്‍പ് പാക്് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം യുഎന്‍ സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തു. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാം ഒരു ശക്തിക്കും കശ്മീരിനെ സ്വന്തമാക്കാന്‍ സാധിക്കില്ല. പാകിസ്ഥാന് ചര്‍ച്ചയാണ് വേണ്ടതെങ്കില്‍ ഞങ്ങള്‍ തയാറാണ്. പക്ഷേ, അത് കശ്മീരിനെ കുറിച്ചല്ല, പാക്ക് അധീന കശ്മീരിനെ കുറിച്ചായിരിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും തിരിച്ചടിക്കേണ്ടി വരുമെന്ന് പാകിസ്ഥാനില്‍വച്ച് രാജ്്‌നാഥ സിംഗ് മുന്നറിയിപ്പ് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു.