ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുന്നതിനിടെയാണ് ഭരണകൂടം മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്കാണ് മാധ്യമങ്ങള്‍ക്ക് നിരോധനം.
അട്ടിമറി സാധ്യതകള്‍ മുന്‍ നിര്‍ത്തി മൂന്ന് ദിവസത്തേക്കാണ് നിരോധനം. പത്രങ്ങളെ ഉരുക്കുമുഷ്ടിയില്‍ പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഗ്രേറ്റര്‍ കശ്മീര്‍ ദിനപ്പത്രത്തിന്റെ അച്ചടി നിര്‍ത്തി വെയ്ക്കുകയും പ്രിന്റിംഗ് പ്ളേറ്റുകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തതായി വിവരമുണ്ട്. 50,000 പ്രതികളാണ് പോലീസ് കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവം. ഏകദേശം പതിനായിരത്തോളം കോപ്പികള്‍ പ്രിന്റിംഗ് പൂര്‍ത്തിയായ ഉറുദുപത്രം ഉസ്മയുടെ ന്യൂസ് പ്രിന്റുകളും കോപ്പികളും കൊണ്ടുപോയി. ഏതാനും പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് എഡിറ്റര്‍മാരും ജര്‍ണലിസ്റ്റുകളും പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. നാളെ മുതല്‍ ന്യുസ് സ്റ്റാന്റില്‍ വെച്ച് പത്രങ്ങള്‍ വില്‍ക്കാനാകില്ല. എന്നാല്‍ ഓണ്‍ലൈന്‍ എഡീഷന് നിരോധനം ബാധകമല്ല. കശ്മീരില്‍ മാധ്യമ അടിയന്തരാവസ്ഥയാണ് നേരിടുന്നതെന്നും മാധ്യമപ്രവര്‍ത്തനം ദുഷ്‌ക്കരമാണെങ്കിലും പത്രം നിരോധിക്കപ്പെടുന്ന ഇത്തരമൊരു നടപടി അംഗീകരിക്കാനാകില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.