വയനാടതിര്‍ത്തിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ കാട്ടാന തൂക്കിയെറിഞ്ഞു; ഒരാള്‍ മരിച്ചു; പതിനേഴുകാരന്‍ ഗുരുതരാവസ്ഥയില്‍

കല്‍പറ്റ: വയനാടതിര്‍ത്തിയിലെ നീലഗിരി ചേരമ്പാടിയില്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെ കാട്ടാന തൂക്കിയെറിഞ്ഞ് ഒരാള്‍ മരിച്ചു. ചേരമ്പാടി സ്വദേശിയും ഗൂഡല്ലൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിയുമായ ഷാഫി(19)യാണ് മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരമ്പാടി സ്വദേശി ഷാനു(17)വിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10നാണ് സംഭവം. ചേരമ്പാടി കണ്ണന്‍വയല്‍ ആദിവാസി കോളനിയിലേക്ക് രണ്ടു ബൈക്കില്‍ സുഹുത്തുക്കളുമൊത്ത് പോയി തിരിച്ച് വരുമ്പോഴാണ് ചേരമ്പാടി ഹൈസ്‌കൂള്‍ ഭാഗത്തുവെച്ച് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഷാഫിയും ഷാനുവും സഞ്ചരിച്ച ബൈക്കാണ് ആദ്യം പിടികൂടിയത്. ഇരുവരെയും ആന പിടികൂടി വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വൈത്തിരി എത്തിയപ്പോഴേക്കും ഷാഫി മരിച്ചു. ചേരമ്പാടിയില്‍ സംഘര്‍ഷാവസ്ഥക്ക് സാധ്യതയുണ്ടാവുമെന്ന് കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഷാഫിയുടെ മ്യതദേഹം വൈത്തിരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിന്റെ ദാരുണ മരണത്തില്‍ അനുശോചിച്ച് ചേരമ്പാടിയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു. ഒരാഴ്ച മുമ്പാണ് ഒമ്പതു പേരെ കൊലപ്പെടുത്തിയ ചുള്ളികൊമ്പന്‍ എന്ന ഒറ്റക്കൊമ്പനെ താപ്പാനകളെ ഉപയോഗിച്ചു പിടികൂടി മുതുമല തെപ്പക്കാട് ക്യാമ്പില്‍ ആനക്കൊട്ടിലില്‍ അടച്ചത്. ഇതിനിടെയാണ് ചേരമ്പാടിയില്‍ നാടിനെ നടുക്കിയ സംഭവം.

© 2024 Live Kerala News. All Rights Reserved.