Watch Video: വീണ്ടും മൃഗീയ കൊലപാതകങ്ങള്‍ പരീക്ഷിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ്. തടവുകാരെ മുക്കിക്കൊല്ലുന്ന ദൃശ്യം പുറത്തുവിട്ടു..

എതിരാളികളെ വധിക്കാന്‍ പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്ന ഇറാഖിലെ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ മൃഗീയ കൊലപാതകങ്ങളുടെ വീഡിയോ വീണ്ടും പുറത്തുവന്നു. തടവുകാരെ ലോഹക്കൂട്ടില്‍ പൂട്ടിയിട്ട്‌ മുക്കിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ഐഎസിന്‌ കൂടുതല്‍ ശക്‌തിയുള്ള മൊസൂളില്‍ നിന്നുമാണ്‌ ദൃശ്യങ്ങള്‍ വന്നിരിക്കുന്നത്‌. ഏഴു മിനിറ്റ്‌ നീളുന്ന വീഡിയോയില്‍ ഇവരുടെ അന്ത്യനിമിഷങ്ങള്‍ അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തിയിട്ടുമുണ്ട്‌.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നവരെ തീവ്രവാദികള്‍ ധരിപ്പിക്കാറുള്ള ഓറഞ്ച്‌ സ്യൂട്ടിലുള്ള അഞ്ചുപേരെ കൂടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഒരു സ്വിമ്മിംഗ്‌പൂളിലേക്ക്‌ ഇറക്കുന്നതും ഏതാനും മിനിറ്റിന്‌ ശേഷം വീണ്ടും കൂട്‌ ഉയര്‍ത്തുന്നതും നിശ്‌ചലമായ ഇവരുടെ ശരീരം തറയിലേക്ക്‌ വീഴുന്നതും ദൃശ്യത്തിലുണ്ട്‌. ചാരപ്രവര്‍ത്തനം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ അഞ്ചുപേരെയും വധിച്ചത്‌. രണ്ടാമത്തെ വീഡിയോ തടവുകാരെ കാറിലേക്ക്‌ കയറ്റിയ ശേഷം ഗ്രനേഡ്‌ ലോഞ്ചര്‍ വെച്ച്‌ വെടിവെയ്‌ക്കുന്നതാണ്‌. മറ്റൊന്ന്‌ തടവുകാരുടെ കഴുത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ ചുറ്റിയശേഷം പൊട്ടിക്കുന്നതാണ്‌.

വിവിധ രീതിയില്‍ എതിരാളികളെ ഇരകളാക്കുന്നതും അവ ചിത്രീകരിച്ച്‌ ജനങ്ങള്‍ക്ക്‌ ഇടയില്‍ ഭീതി വിതയ്‌ക്കുന്നതുമാണ്‌ ഐഎസ്‌ തീവ്രവാദികളുടെ രീതി. മൊസൂളിലെ നിനേവേ പ്രവിശ്യയില്‍ നിന്നുള്ളതാണ്‌ ദൃശ്യങ്ങളെന്നാണ്‌ കരുതുന്നത്‌. സ്വിമ്മിംഗ്‌ പൂളിന്‌ മുകളിലേക്ക്‌ വലിച്ചുയര്‍ത്തിയ പൂട്ടിയ ലോഹക്കൂട്ടില്‍ കിടക്കുന്നവരുടെ പകുതി മുതലാണ്‌ വീഡിയോ തുടങ്ങുന്നത്‌. പൂളിലേയ്‌ക്ക് താഴ്‌ത്തുമ്പോള്‍ ശാന്തമായി നില്‍ക്കുന്ന ഇവര്‍ വെള്ളത്തില്‍ തൊടുമ്പോള്‍ മുതല്‍ പേടിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാം. കൂട്‌ പൂര്‍ണ്ണമായും മുങ്ങിക്കഴിഞ്ഞതിന്‌ ശേഷമുള്ള ദൃശ്യങ്ങള്‍ ഹൈടെക്‌ അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ചുള്ളതാണ്‌. കൂട്ടിലുള്ളവര്‍ കൈകാലിട്ടടിക്കുന്നതും ഒടുവില്‍ നിശ്‌ചലമാകുന്നതും കാണാം.

ഇതിന്‌ ശേഷം കൂട്‌ വീണ്ടും ജലോപരിതലത്തിലേക്ക്‌ വീണ്ടും ഉയര്‍ത്തുമ്പോള്‍ ഒരാളുടെ പുറത്ത്‌ മറ്റൊരാള്‍ വീതം കിടക്കുന്നത്‌ കാണാം. മൂന്ന്‌ ഭാഗങ്ങളായിട്ടുള്ള വീഡിയോയിലെ അടുത്ത ദൃശ്യം ഓറഞ്ചു സ്യൂട്ട്‌ ധരിച്ചവരെ ഒരു മരുഭൂമിയിലൂടെ കൊണ്ടുവരുന്നതും ഓപ്പല്‍ സലൂണ്‍ കാറില്‍ കയറ്റിയ ശേഷം പൂട്ടുന്നതുമാണ്‌. പിന്നീട്‌ മറ്റൊരാള്‍ തൊട്ടടുത്ത്‌ ഉയര്‍ന്ന പ്രദേശത്ത്‌ നിന്നും കാറിനെ ലക്ഷ്യമാക്കി ഗ്രാനേഡ്‌ ലോഞ്ചറില്‍ നിന്നും മിസൈല്‍ പായിക്കുന്നതാണ്‌. അവസാനത്തേതില്‍ സ്‌ഫോടക വസ്‌തുക്കളുടെ കേബിളുകള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒറ്റവരിയായി ഏഴ്‌ തടവുകാരെ ഒരു മൈതാനത്ത്‌ നിര്‍ത്തിയിരിക്കുന്നതും പിന്നീട്‌ ഇതില്‍ സ്‌ഫോടനം നടത്തുന്നതും ഉള്‍പ്പെടെ എച്ച്‌ഡിയില്‍ പകര്‍ത്തിയ മുഴുവന്‍ സംഭവങ്ങളും ഉണ്ട്‌.

 

© 2024 Live Kerala News. All Rights Reserved.