ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ന്യൂയോർക്ക്: മറ്റൊരു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര നേതാവ് ഒസാമ അൽ മുഹാജെറിനെയാണ് അമേരിക്കൻ സൈന്യം വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മൈക്കിൾ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഇല്ലാതാക്കുന്നതിൽ തങ്ങൾ
പ്രതിജ്ഞാബദ്ധമാണ് . ഇസ്ലാമിക് സ്‌റ്റേറ്റിനെ പരാജയപ്പെടുത്തും. വ്യോമാക്രമണത്തിൽ പ്രദേശവാസികളായ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നും മൈക്കിൾ കുറില്ല അറിയിച്ചു.

എംക്യു-9എസ് ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവുമായുള്ള ഏറ്റുമുട്ടൽ ഏകദേശം രണ്ട് മണിക്കൂറോളം തുടർന്നു. ഇതിനിടെ റഷ്യയുടെ പോർ വിമാനം തടസ്സം സൃഷ്ടിച്ചിരുന്നു. റഷ്യയുടെ വിമാനം ഡ്രോണിനടുത്തേക്ക് എത്തിയ പരിഭ്രാന്തിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിലും അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷിമിയെ ആണ് വധിച്ചത്. ഇസ്ലാമിക് സ്‌റ്റേറ്റ് വക്താവ് തന്നെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.