ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാള സിനിമയ്ക്ക് മികച്ച നേട്ടം; പത്ത് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

ന്യൂഡല്‍ഹി: 63ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കേരളം സ്വന്തമാക്കിയത് പത്ത് പുരസ്‌കാരങ്ങള്‍. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രമായി പത്തേമാരി തെരഞ്ഞെടുത്തു. പത്തേമാരി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലീം അഹമ്മദാണ്. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ തെരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിനാണ് എം ജയചന്ദ്രന് പുരസ്‌കാരം ലഭിച്ചത്.
സാമൂഹിക പ്രതിബദ്ധയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം. മികച്ച പരിസ്ഥിതി സൗഹാര്‍ദ ചിത്രമായി ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാല താരമായി.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’യാണ് മികച്ച ഹ്രസ്വചിത്രം. ഇത് രണ്ടാമത്തെ തവണയാണ് ക്രിസ്റ്റോയെ തേടി ദേശീയ അംഗീകാരം എത്തിച്ചേരുന്നത്. ‘അമ്മ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊഫ. അലിയാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ചേമഞ്ചരി കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ‘അരങ്ങിലെ നിത്യവിസ്മയം’.

കേരളത്തില്‍ നിന്ന് 33 ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അയച്ചത്.നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉള്ളത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, എന്ന് നിന്റെ മൊയ്തീന്‍, സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

© 2024 Live Kerala News. All Rights Reserved.