ന്യൂഡല്‍ഹി: വികലാംഗയുവതിയെ ബലാത്സംഘം ചെയ്‌തെന്ന് വ്യാജക്കേസ് ചമച്ച് വേട്ടയാടിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും അഭിഭാഷകനും നാല് വര്‍ഷം തടവിന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. സുശീല്‍ ഗുലാത്തി എന്നയാളെയാണ് ഇവര്‍ വ്യാജ ബലാത്സംഗക്കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കിയത്. ഇവര്‍ക്ക് പുറമേ ഒരു ഇന്‍സ്‌പെക്ടറും അഭിഭാഷകന്റെ കഌര്‍ക്കും ഒരു വികലാംഗ യുവതിയും കുറ്റത്തില്‍ പങ്കാളിയായിരുന്നു. 2014 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം മുഴുവന്‍ പുറത്തുവരികയായിരുന്നു. നേരത്തേ 2000 ല്‍ ഒരു ബലാത്സംഗ കേസില്‍ ഗുലാത്തി സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇന്‍സ്‌പെക്ടര്‍ സി എം ദത്ത എന്നയാള്‍ മൊഹമ്മദ് അല്‍ത്താഫിന്റെയും നരേന്ദര്‍ സിംഗിന്റെയും സഹായത്തോടെ പരിപാടി തയ്യാറാക്കുകയായിരുന്നു. ഇവര്‍ പണം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് വികലാംഗ യുവതി ഇരയാകാന്‍ തയ്യാറായി. യുവതി ടിസ് ഹസാരി കോടതിയില്‍ എത്തുകയും ഹാജി മൊഹമ്മദ് അല്‍ത്താഫ് സബ് ഇന്‍സ്‌പെക്ടര്‍ നരേന്ദര്‍ സിംഗ് അഭിഭാഷകന്റെ കഌര്‍ക്ക് സോനു രണ്ടു സ്ത്രീകള്‍ എന്നിവരുമായി വിഷയം ചര്‍ച്ചചെയ്ത് പരിപാടിയുടെ തിരക്കഥ തയ്യാറാക്കി. ഇതിന്റെ തുടര്‍ച്ചയായി ആദ്യം യുവതിക്ക് ശരീരത്തിന് ദോഷകരമല്ലാത്ത ചില മയക്കുമരുന്ന് ഉള്‍പ്പെടുത്തിയ ഭക്ഷണം കഴിക്കാന്‍ നല്‍കി. അതിന് ശേഷം അഭിഭാഷകന്റെ ചേംബറില്‍ കൊണ്ടുപോയി കിടത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ബലാത്സംഗം നടന്നെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ ചില ദ്രാവകങ്ങള്‍ കുത്തിവെച്ചു. പിന്നീട് പുകയിലയുടെ സാന്നിദ്ധ്യം ശരീരത്തില്‍ ഒളിപ്പിച്ച ശേഷം യുവതിയെ അഭിഭാഷകന്റെ കഌര്‍ക്ക് സോനു സെന്റ് സ്റ്റീഫന്‍ ഹോസ്പിറ്റിലിന് സമീപം കൊണ്ടിട്ടു.
നേരത്തേ തയ്യാറാക്കിയത് പോലെ നരേന്ദര്‍സിംഗ് അവിടെ വരികയും യുവതിയെ ബലാത്സംഗം ചെയ്ത് ആരോ വഴിയില്‍ തള്ളിയെന്ന് പോലീസിനെ വിളിച്ചു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. യുവതി ഗുലാത്തിക്കെതിരേ മൊഴി നല്‍കി. എന്നാല്‍ സംഭവം പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ യുവതി തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി. പിന്നീട് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിക്കുയും സംഭവമെല്ലാം കെട്ടിച്ചമച്ചതാണെന്ന് ഇവര്‍ തന്നെ മൊഴി നല്‍കുകയുമായിരുന്നു. കേസില്‍ ഗുലാത്തിക്ക് രണ്ടുമാസം ജയിലില്‍ കിടക്കുകയും ചെയ്തു.നിഷ്‌ക്കളങ്കനായ ഒരാളെ ഗുരുതരമായ ബലാത്സംഗക്കേസില്‍ കുരുക്കിയതും ഇതിനായി നിയമത്തെ ദുരുപയോഗം ചെയ്തതും അങ്ങേയറ്റം ഹീനകൃത്യമായി ജഡ്ജി മനോജ് ജയിന്‍ വിലയിരുത്തി.