സ്വന്തം ലേഖകന്‍ നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11,432 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്. ആര്യാടന്‍ ഷൗക്കത്ത് 77,087, എം.സ്വരാജ് 66,159, പി.വി. അന്‍വര്‍ 19,690 മോഹന്‍ ജോര്‍ജ് 8,562 എന്നിങ്ങനെ വോട്ടുകള്‍ നേടി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം, അതായത് എട്ടുതവണ യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 11,432 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു.
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വ്യക്തമായ ലീഡ് നേടി യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്ത്. എട്ടാമത്തെ റൗണ്ട് എണ്ണുമ്പോള്‍ 5000ത്തിന് മുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്. ഇതുവരെയുള്ള കണക്കനുസരിച്ച് ആര്യാടന് 35000ത്തിന് മുകളിലാണ് യുഡിഎഫിന്. എം സ്വരാജിന് 30,000 മുകളിലുണ്ട്.
പിവി അന്‍വര്‍ 10000 കടന്നു. ബിജെപി സ്ഥാനാര്‍ഥി 5000ത്തിന് അടുത്തെത്തി നില്‍ക്കുന്നു. ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതല്‍ 15,000 വരെ വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കിമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ 2016ലും 2021ലും നിലമ്പൂരില്‍ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂണ്‍ 19ന് നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 1224 വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിരുന്നു.
ന്യൂയോര്‍ക്ക്: ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമോയെന്ന ഭീതിയില്‍ അമേരിക്ക. ന്യൂയോര്‍ക്കില്‍ സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിലെയും രാജ്യ തലസ്ഥാനത്തെയും കൂടുതല്‍ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതായി പൊലീസ് അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രത്യാഘാതങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചു. ന്യൂയോര്‍ക്കിലെ മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതതായും പൊലീസ് അറിയിച്ചു.
ഇറാനിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് എക്‌സില്‍ കുറിച്ചു. ന്യൂയോര്‍ക്കിലെ എട്ട് ദശലക്ഷത്തിലധികം നിവാസികള്‍ക്ക് സുരക്ഷയൊരുക്കുമെന്നും എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കുമെന്നും ന്യൂയോര്‍ക്ക് പൊലീസ്. ആരാധനാലയങ്ങള്‍ക്ക് സമീപം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.
വാഷിങ്ടണ്‍: ഇറാറില്‍ ശ്ക്തമായ ആക്രമണം നടത്തി അമേരിക്ക. റാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനില്‍ യുഎസിന്റെ നേരിട്ടുള്ള ആക്രമണം.
ആക്രമണം പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
അമേരിക്കയ്ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വ്യക്തമായിട്ടില്ല. ട്രംപിന്റെ നടപടിയെ ബെഞ്ചമിന്‍ നതന്യാഹു സ്വാഗതം ചെയ്തു.
കോഴിക്കോട്: നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ സംഘര്‍ഷം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കാനായി പൊലീസുകാര്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചായ കുടിക്കാന്‍ പോയ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകരും പൊലീസും തല്ലി.
കൊള്ളാന്‍ മാത്രം പഠിച്ചവരല്ല തങ്ങള്‍. പൊലീസുകാര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടിക്ക് തിരിച്ചടി നല്‍കും. അടിച്ചുതീര്‍ക്കാനാണെങ്കില്‍ അടിച്ചുതീര്‍ക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞു.
ഗാസ: ഇസ്രയേലിന്റെ ക്രൂരത തുടരുന്നു. ഇന്നലെ ആക്രമണത്തില്‍ ഗാസയില്‍ മാത്രം 82 പേരെ ഇസ്രായേല്‍ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ‘ദെയ്ര്‍ എല്‍ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികള്‍ അടക്കമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ മാത്രം 37 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 ആളുകള്‍ സഹായം കാത്ത് നില്‍ക്കുമ്പോള്‍ കൊല്ലപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസ സിറ്റിയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ട 22 പേരില്‍ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിട്ടുണ്ട്. ജിഎച്ച്എഫിന്റെ വിതരണം സാഹചര്യം വഷളാക്കുന്നുവെന്നാണ് യുനിസെഫിന്റെ വിമര്‍ശനം. ഭക്ഷണം വാങ്ങാന്‍ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധമേഖലകള്‍ ഏതെന്നത് സംബന്ധിച്ച് പൊതുജന അവബോധമില്ലാത്തത് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
സഹായ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴേയ്ക്കും ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ടാകും. ഗാസയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുമ്പോഴായിരിക്കും വിവരം പങ്കുവെയ്ക്കുക. അതിനാല്‍ തന്നെ ആളുകള്‍ക്ക് വിവരം യഥാസമയം ലഭിക്കാതെ വരുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ വ്യക്തമാക്കി.
ജനീവ: ആണവ ചര്‍ച്ചകള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദം തള്ളി ഇറാന്‍. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിക്കുന്നത്.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലാണ് യുഎസിനുള്ള മറുപടി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ആയിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ചര്‍ച്ച. കൂടിക്കാഴ്ചയില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുറോപ്യന്‍ നേതാക്കള്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയ ശേഷം മാത്രം പരിഗണിക്കാമെന്ന് ഇറാന്‍ നിലപാട് അറിയിച്ചത്.
അതിനിടെ, ഇസ്രയേലിന് എതിരായ ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കകം വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നും ട്രംപ് നിര്‍ദേശിച്ചു. ഇറാനുമായി ചേര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും ട്രംപ് തള്ളി. വേണ്ടിവന്നാല്‍ സംഘര്‍ഷത്തിലെ യുഎസ് ഇടപെടല്‍ നേരത്തെയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്റെ ഭീഷണി തങ്ങള്‍ക്കൊന്നുമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനോട് ഇന്ന് എറണാകുളം എസിപി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അതിന് ശേഷമാണ് ഹാജരാകാന്‍ പൊലീസ് നോട്ടീസ് അയച്ചത്.
ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം. സൗബിനെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തത ലഭിച്ചേക്കും.
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന കര്‍ശന നിലപാടെടുത്ത് രാജ്ഭവന്‍. ആ ചിത്രം അവിടെത്തന്നെ ഉണ്ടാകും. ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കും. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. തീരുമാനത്തില്‍ രാജ്ഭവന്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക. ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം. മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെയാണ് രാജ്ഭവന്‍ നിലപാട് കടുപ്പിച്ചത്.
ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.
ഇന്നലെയാണ് രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. കൃഷി മന്ത്രി പി പ്രസാദും നേരത്തെ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.
ടെല്‍അവീവ്: ഇറാനില്‍ നിന്ന് സമാനതകളില്ലാത്ത തിരിച്ചടി ഏറ്റുവാങ്ങി ഇസ്രായേല്‍. സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ ആക്രമണം കടുപ്പിക്കുമെന്ന് സൂചന നല്‍കുകയാണ് ഇസ്രയേല്‍. വ്യാഴാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ആശുപത്രി കെട്ടിടം ഉള്‍പ്പെടെ തകരുകയും തലസ്ഥാനമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടന്നതുമായ സാഹചര്യത്തിലാണ് സംഘര്‍ഷം വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നത്. ഇറാനെതിരായ സൈനിക നീക്കത്തിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്ന ഇസ്രയേല്‍ നിലപാടും വരും ദിവസങ്ങളില്‍ സാഹചര്യം കടുക്കുമെന്നതിന്റെ സൂചനയാണ്.
ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പും ഇതിനിടെ പുറത്ത് വന്നിരുന്നു. ‘ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിവുണ്ടെന്ന്’ നെതന്യാഹു അവകാശപ്പെട്ടു. ആക്രമണം വര്‍ധിപ്പിക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയില്‍ ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഇറാനിലെ റാഷ്ത് നഗരത്തിലെ സഫിഡ്രൂദ് ഇന്‍ഡസ്ട്രിയല്‍ ടൗണില്‍ ശക്തമായ സ്‌ഫോടം നടന്നു. കാസ്പിയന്‍ കടലിന്റെ തീരത്ത് ഇറാന്റെ വടക്കന്‍ പ്രവിശ്യകളിലെ സെഫിദ്‌റുദ് പ്രദേശത്തെ വ്യാവസായിക സമുച്ചയത്തിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
ആക്രമണങ്ങളെ പ്രതിരോധിക്കാനായതായി ഇറാനും അവകാശപ്പെട്ടു. ടെഹ്‌റാന്റെ തെക്ക് കഹ്രിസാക് പ്രദേശത്ത് ഒരു ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരം ലക്ഷ്യമിട്ട ആക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞു. അതിനിടെ, പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കുറയ്ക്കാന്‍ അഗോളതലത്തില്‍ ചര്‍ച്ചയും പുരോഗമിക്കുകയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ജനീവയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തും. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന് ആണവായുധം കൈവശം വെയ്ക്കാം. ഇറാനിന് പാടില്ല. ഈ നയം അമേരിക്കയും ഇസ്രായേലും തിരുത്തിയില്ലെങ്കില്‍ തിരിച്ചടി മാരകമായിരിക്കുമെന്ന് ഇറാന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
പാലക്കാട്: മുണ്ടൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഈ കഴിഞ്ഞ ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലന്‍ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
പിന്നാലെ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള അലന്റെ അമ്മ വിജിയുടെ ചികിത്സയും, കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ അലന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്നറിയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മുണ്ടൂരിലും കാട്ടാനക്കലിയില്‍ ജീവന്‍ പൊലിഞ്ഞത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍എസുഎസുമായി സഹകരിച്ചിട്ടുണ്ടെന്ന വാദം തള്ളി പിണറായി വിജയന്‍. ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാസിസ്റ്റ് സംഘടനയുയര്‍ത്തുന്ന നിലപാടിനെതിരെയാണ് സിപിഎമ്മെന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഞങ്ങളെ കൊലപ്പെടുത്താന്‍ ആയുധമൊരുക്കി കാത്തിരുന്ന ഒരു വര്‍ഗീയ കൂട്ടമാണ് ആര്‍എസ്എസ്. ഒരു സന്ധിയും ഒരു ഘട്ടത്തിലുമില്ല. ഒരു വര്‍ഗീയ ശക്തിയോടും ഐക്യപ്പെടില്ല. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ അടിയന്തരാവസ്ഥാ കാലത്ത് ഒരു ബന്ധവുമുണ്ടായില്ല. അടിയന്തരാവസ്ഥാ കാലത്ത് ആരുടെയെങ്കിലും തണലില്‍ നിന്ന് കൊണ്ടല്ല ജനകീയ പ്രക്ഷോഭത്തില്‍ ഞങ്ങള്‍ ഭാഗമായത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന പ്രക്ഷോഭത്തിലും ഞങ്ങളായാണ് നിന്നത്. ജനസംഘവുമായി ബന്ധമുണ്ടായിട്ടില്ല, ജനതാ പാര്‍ട്ടിയില്‍ സിപിഎം ലയിച്ചിട്ടുമില്ല. സ്വന്തം നിലയിലാണ് സമരം ചെയ്തത്’, മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഫോട്ടോയ്ക്ക് മുന്നില്‍ ചിലര്‍ താണ് വണങ്ങിയത് കേരളം കണ്ടതാണല്ലോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. അത്തരമൊരു പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കലായിരുന്നു പണിയെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ പഴയ കെപിസിസി പ്രസിഡന്റാണെന്നും ഏറ്റവും വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്ക് കണ്ടത് കൊണ്ടല്ലേ കാവല്‍ നില്‍ക്കാന്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനെ സമീപിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ വിമര്‍ശനം ഉയര്‍ത്തി സംസാരിക്കുന്നതിനിടിയിലായിരുന്നു പരാമര്‍ശം. അടിയന്തരാവസ്ഥ സമയത്ത് ഫാസിസത്തിന്റെ അവസാനത്തിനായുള്ള പോരാട്ടത്തില്‍ ആര്‍എസ്എസുമായി യോജിച്ചിരുന്നുവെന്നായിരുന്നു പരാമര്‍ശം. ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി ഒരിക്കലും ചേര്‍ന്നിട്ടില്ലായെന്നും പിഡിപിയും ജമാഅത്തെ ഇസ്ലാമിയെയും സമത്വവത്കരിക്കുന്ന ഇക്ക്വേഷനുമായി ഒരിക്കലും യോജിക്കാനാകില്ലായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.
നിലമ്പൂര്‍: ആരവങ്ങളൊക്കെ അവസാനിച്ച് നിലമ്പൂരിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. വനത്തിനുള്ളില്‍ ആദിവാസി ഉന്നതികള്‍ നില്‍ക്കുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 14 പ്രശ്‌ന സാധ്യത ബൂത്തുകളാണുള്ളത്.
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൈപ്പത്തി ചിഹ്നത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. കത്രിക അടയാളത്തില്‍ പി വി അന്‍വര്‍ മത്സരിക്കുമ്പോള്‍ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്. ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഇടതുസ്വതന്ത്രനായി നിലമ്പൂരില്‍ ജയിച്ച പി വി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെ തോല്‍പ്പിച്ചത്.
തിരുവനന്തപുരം: ആര്‍എസ് എസ് ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ മലക്കംമറിഞ്ഞ് എം വി ഗോവിന്ദന്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തെക്കുറിച്ചാണ് പരാമര്‍ശിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
‘ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനും മാധ്യമങ്ങള്‍ തയ്യാറായത്. അര്‍ധഫാസിസ്റ്റ് രീതില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വാഴ്ചയ്‌ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം നടന്നു. ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപംകൊണ്ടത്. ജനതാപാര്‍ട്ടിയെന്നത് ജനസംഘത്തിന്റെ തുടര്‍ച്ചയല്ല.
അത്തരമൊരു കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് സൂചിപ്പിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ആര്‍എസ്എസുമായി സിപിഎം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. അത് ഇനിയും ഉണ്ടാവില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശുന്നു. ന്യൂനപക്ഷ വര്‍ഗീയതയിലൂന്നിയാണ് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫ് പ്രവര്‍ത്തനമെന്നും പറഞ്ഞ് എം വി ഗോവിന്ദന്‍ തടിയൂരി.
കൊച്ചി: വിവാഹ ചടങ്ങുകളില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ്ണ നിരോധനം വരുന്നു. മാത്രമല്ല മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹൈക്കോടതി നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, അടിമാലി, മാങ്കുളം, പള്ളിവാസല്‍, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന മൂന്നാര്‍ മേഖല, തേക്കടി, വാഗമണ്‍, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ലാഡ് തടാകം, അമ്പലവയല്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹില്‍ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെ മഴ വീണ്ടും ശക്തമാകും. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യത. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നു മുതല്‍ നാളെ വരെ ( ജൂണ്‍ 19 വരെ ) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 40 -50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഏഴു ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് ഇന്നും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും വധിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. വെറും വെടിനിര്‍ത്തലല്ല ഇപ്പോള്‍ ആവശ്യം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടത്. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യലി’ല്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയോ ട്രംപിന്റെ മധ്യപൗരസ്ത്യപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയോ ഇറാനുമായി ചര്‍ച്ചകള്‍ക്ക് ട്രംപ് നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഹൈഫയിലും ടെല്‍ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടു. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറല്‍ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിലിട്ടറി കമാന്‍ഡായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ മേധാവിയാണ് ഷദ്മാനി. വെള്ളിയാഴ്ച ഇസ്രയേല്‍ വധിച്ച മേജര്‍ ജനറല്‍ ഗുലാം അലി റഷീദിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ ഷദ്മാനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് വര്‍ണ്ണാഭമായ കലാശക്കൊട്ട്. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിച്ചു. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ കൊടിതോരണങ്ങള്‍ വര്‍ണപ്പെരുമഴയായി പെയ്തിറങ്ങി.
സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു.
21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്. ആറുമണിക്ക് ശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23ന് നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്നറിയാം.
കൊച്ചി: കൊല്ലം ആലപ്പാട് തീരത്ത് ഓറഞ്ച് നിറത്തിലുള്ള ബാരല്‍ അടിഞ്ഞു. ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാണെന്ന് സംശയമുണ്ട്. കൂടുതല്‍ ബാരലുകളും കണ്ടെയ്‌നറുകളും ഇന്ന് തീരത്തടിയും. ഇന്ന് മുതല്‍ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയാല്‍ 200 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.
കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കപ്പല്‍ നിലവില്‍ കരയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണുള്ളത്. കപ്പല്‍ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു. കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളില്‍ മാരക കീടനാശികളുള്‍പ്പെടെയുള്ളതായാണ് വിവരം.
ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേല്‍ നടപടിക്ക് പിന്നാലെ തിരിച്ചടി ഊര്‍ജ്ജിതമാക്കി ഇറാന്‍. ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ തിച്ചടിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിലേക്ക് പോകുന്നു.
ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുകഴിഞ്ഞു. മധ്യസ്ഥ നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ സിവിലിയന്‍ മരണങ്ങള്‍ക്ക് ഇറാന്‍ കനത്ത് വില നല്‍കേണ്ടിവരുമെന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍. ഒറ്റരാത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ പത്തിലധികം പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 128 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ടെഹ്‌റാന്‍ പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനിലെ 250 ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഇറാന്‍ ആക്രമണങ്ങളില്‍ പുറമെ ടെല്‍ അവീവിന്റെ തെക്ക് ഭാഗത്തുള്ള ബാറ്റ് യാമില്‍ ആറ് പേരും വടക്കന്‍ പട്ടണമായ തമ്രയില്‍ നാല് പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 100 ലധികം ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞും ഇറാന്‍ മിസൈലുകള്‍ ഇസ്രയേല്‍ മേഖലകളിലെത്തിയാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നും പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നം ഐഡിഎഫ് അവകാശപ്പെടുന്നു. ശനിയാഴ്ച ഉച്ചവരെ ഇറാനില്‍ 128 പേര്‍ കൊല്ലപ്പെട്ടതായും 900 ഓളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മുന്നറിയിപ്പിന് പിന്നാലെ ആയിരുന്നു ഇസ്രയേലിലേക്ക് മിസൈലുകള്‍ എത്തിയത്. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, ഇസ്രായേല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കണമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ ആക്രമണം തുടരുന്നത് ഇറാനെ മാത്രമല്ല മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇറാന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന് തുടക്കമിട്ടത് ഇറാനല്ല, എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്തത്. എന്തായാലും നോക്കിയിരിക്കാനാവില്ല. ഇസ്രായേലിന് തക്ക തിരിച്ചടി കൊടുക്കാന്‍ തങ്ങള്‍ പ്രാപ്തരാണന്ന് ഇറാന്‍ ഭരണാധികാരികള്‍ വ്യക്തമാക്കുന്നു. ഇറാന്‍ ആണവശക്തിയാകാനൊരുങ്ങുന്നതാണ് ഇസ്രായേലിനെ വിറളിപ്പിടിപ്പിച്ചതും പ്രകോപനത്തിന് കാരണമായതും.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ കനത്തമഴ തുടരുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴിയുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് വീശുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ തുടരുന്നത്.
സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കനോലി കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍മാരായ വിജിലേഷ്, സുബി, ദീപേഷ്, ശ്രീജേഷ് എന്നിവരെ ബോചെ സ്വര്‍ണനാണയങ്ങള്‍ നല്‍കി ആദരിച്ചു. ഗ്രൂപ്പ് ഡയറക്ടര്‍ സാം സിബിന്‍, റീജ്യണല്‍ മാനേജര്‍മാരായ ഗോകുല്‍ദാസ്, മഹേഷ്, ഷോറൂം മാനേജര്‍ രജീഷ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നിജിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് ബോചെ അപ്ലയന്‍സസിന്റെ ഫ്രൈപാന്‍, ബിരിയാണി പോട്ട്, പ്രഷര്‍ കുക്കര്‍, തവ, അപ്പച്ചട്ടി എന്നിവ സമ്മാനമായി നേടാം. 50000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തവ, ബിരിയാണി പോട്ട്, ബാര്‍ബിക്യൂ തന്തൂരി ഗ്രില്‍, ഗ്ലാസ് ടോപ് സ്റ്റൗ എന്നിവ സമ്മാനം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി വാഷിംഗ് മെഷീന്‍ നേടാം. എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഇപ്പോള്‍ 101 പവന്‍ വരെ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും തവണവ്യവസ്ഥയില്‍ ഷോറൂമില്‍ നിന്ന് സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഗ്രാമിന് 299 രൂപ മുതല്‍. കൂടാതെ അഡ്വാന്‍സ് ബുക്കിംഗിലൂടെ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രകൃതി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.