രാജ്യത്തെ സായുധ സേനയിലെ സ്ത്രീകളുടെ ശക്തി വർധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തീരദേശ സിന്ധുദുർഗ് ജില്ലയിൽ നടന്ന നാവികസേനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സായുധ സേനയിലെ സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ഊന്നൽ നൽകുന്നു,” അദ്ദേഹം പറഞ്ഞു.
“ഇന്ന്, ഇന്ത്യ സ്വയം വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അതിന്റെ മുഴുവൻ കഴിവുകളും ഉപയോഗിക്കുകയും ചെയ്യുന്നു. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഇന്ത്യ അഭൂതപൂർവമായ പിന്തുണയാണ് നൽകുന്നതെന്ന് മോദി പറഞ്ഞു. “മർച്ചന്റ് ഷിപ്പിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമുദ്രങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുന്നു
ഇന്ത്യൻ നാവികസേനയിലെ റാങ്കുകൾ ഇന്ത്യൻ സംസ്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേവി ദിന പരിപാടിക്ക് തൊട്ടുമുമ്പ്, ജില്ലയിലെ രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, പ്രത്യേക സേന എന്നിവയുടെ പ്രവർത്തന പ്രകടനങ്ങൾ തർക്കർലി ബീച്ചിൽ നിന്ന് മോദി പിന്നീട് കണ്ടു.
ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ദേരാ ഗാസി ഖാനില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലാണ് സാജിദ് മിര്‍. ഇവിടെ വച്ചാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത് . സിഎംഎച്ച് ബഹവല്‍പൂരില്‍ ചികിത്സയിലാണ് മിര്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയാണ് ഇയാളെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിച്ചത് . നിലവില്‍ മിറിന്റെ നില ഗുരുതരമാണെന്നും, വെന്റിലേറ്ററിലാണെന്നുമാണ് വിവരം.
ജയിലില്‍ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്ഥാന്‍ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. പാചകക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്.
26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ച ഭീകരരില്‍ ഒരാളാണ് സാജിദ് മിര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ (41.68 കോടി രൂപ) യാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് .
ന്യൂഡല്‍ഹി: 2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാന്‍ ഇന്ത്യ. 2027-ലെ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യന്‍ഷിപ്പിന് ശ്രമിക്കാന്‍ തീരുമാനിച്ചത്. അമൃത്സറില്‍ നടക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്സ് ഫെഡറേഷന്‍ വാര്‍ഷികയോഗത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ലോക അത്‌ലറ്റിക്സ് ഈവര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു. 2025-ല്‍ ടോക്യോ വേദിയാകും. 2027-ലെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ താത്പര്യമുള്ള രാജ്യങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.2030-ലെ യൂത്ത് ഒളിമ്പിക്സിനും 2036-ലെ ഒളിമ്പിക്സിനും ആതിഥേയത്വത്തിന് ശ്രമിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് ലോക അത്‌ലറ്റിക്സിനും വേദിയൊരുക്കാന്‍ തീരുമാനിച്ചത്.
സൗദി: കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടിസ് (COP28) കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോള പുനരുപയോഗ, ഊര്‍ജ കാര്യക്ഷമത പ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും. 2030-ഓടെ ആഗോള പുനരുപയോഗ ഊര്‍ജോല്‍പാദനം മൂന്നിരട്ടിയാക്കുമെന്നായിരുന്നു പ്രതിജ്ഞ. ആകെ 118 രാജ്യങ്ങളാണ് പ്രതിജ്ഞയില്‍ ഒപ്പുവച്ചത്. നാല് വന്‍കരകളിലെ 20 രാജ്യങ്ങള്‍ ആണവോര്‍ജ ഉല്‍പാദനം മൂന്നിരിട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.
2030 വരെ ആഗോള ശരാശരി വാര്‍ഷിക ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ നിരക്ക് രണ്ട് ശതമാനം മുതല്‍ നാല് വരെ ഇരട്ടിയാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രതിജ്ഞയില്‍ പറയുന്നു. ആഗോള പുനരുപയോഗ, ഊര്‍ജ കാര്യക്ഷമത പ്രതിജ്ഞ ലോകമെമ്പാടുമുള്ള സ്ഥാപിത പുനരുപയോഗ ഊര്‍ജ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കി കുറഞ്ഞത് 11,000 GW ആക്കാനും 2030 ഓടെ ആഗോള ശരാശരി വാര്‍ഷിക ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ നിരക്ക് 4 ശതമാനത്തിലധികം ഇരട്ടിയാക്കാനും പ്രതിജ്ഞാബദ്ധമാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളും കല്‍ക്കരി ഉപഭോക്താക്കളുമായ രണ്ട് രാജ്യങ്ങളാണ് നിലവില്‍ പ്രതിജ്ഞയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. സോളാര്‍, കാറ്റ്, ഹൈഡല്‍ എന്നിവയുള്‍പ്പെടെ ഫോസില്‍ ഇതര ഊര്‍ജ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തിയിട്ടും, കല്‍ക്കരിയെ ആശ്രയിക്കുന്നത് വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ വിമുഖതയാണ് വിട്ടു നില്‍ക്കുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇന്ത്യ ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
”ഞങ്ങള്‍ നിലവിലുള്ള വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ ശ്രമിക്കുകയാണ്. ചര്‍ച്ചകളും കൂടിയാലോചനകളും നടത്തുകയും ഈ പ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു,” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പുനരുപയോഗ ഊര്‍ജത്തെക്കുറിച്ചുള്ള ഈ പ്രതിബദ്ധത ആദ്യമായി അവതരിപ്പിച്ചത് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടന്ന ജി 20 പ്രഖ്യാപനത്തിലാണ്. G20 രാജ്യങ്ങള്‍ നൂറ്റാണ്ടിന്റെ മധ്യത്തിലോ അതിനോടടുത്തോ ആഗോള നെറ്റ്-സീറോ ഉദ്വമനം കൈവരിക്കാനും ആഗോളതലത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് മൂലം പെയ്യുന്ന കനത്ത മഴയിൽ ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം തുടങ്ങി ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാസാര്‍പാടിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
തൃശ്ശൂര്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണ്. രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ല. താന്‍ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികള്‍ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടതിന്റെ കാരണവും കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തി.
വലിയ വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ നിന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ സേവകനാണെന്ന് പറഞ്ഞ് കമല്‍നാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമല്‍നാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോണ്‍ഗ്രസ് കാരണം സംഭവിച്ചതാണ്.
നവ കേരള സദസ്സിനെത്തുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാണാത്തവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആര്‍ക്കും എതിരല്ല, എല്ലാവരെയും ഉള്‍ക്കൊളളുന്നതാണ്. എന്തിനാണ് ബഹിഷ്‌കരിച്ചതെന്ന് അവരില്‍ ചിലര്‍ക്ക് പോലും അറിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന ആരോപണമുണ്ട്. ജില്ലാ കൗണ്‍സില്‍ പിരിച്ചു വിട്ടവരാണ് ഈ ആരോപണത്തിന് പിന്നില്‍. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നല്‍കാത്തതിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു വയസുകാരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ക്കായി 2 അഭിഭാഷകര്‍ ഹാജരായി. തിങ്കളാഴ്ച പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. പത്മകുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ രണ്ടാം പ്രതിയുമാണ്. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.
നാഗ്പൂര്‍: ഇന്ത്യന്‍ മൂല്യങ്ങളും ധാര്‍മികതയുമുള്ള ഒരു വിദ്യാഭ്യാസ നയം വികസിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അത് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുമെന്നും ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റുമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രസന്ത് തുക്കടോജി മഹാരാജ് നാഗ്പൂര്‍ സര്‍വകലാശാലയുടെ 111-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലെ ഏറ്റവും മൂല്യവത്തായ നിക്ഷേപമാണെന്ന് മുര്‍മു ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ നിന്ന് ബിരുദധാരികളായ പകുതിയിലേറെ വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണെന്നുള്ളതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മുര്‍മു വ്യക്തമാക്കി.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഡീപ് ഫേക്കുകള്‍ നിര്‍മിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. ഇപ്പോള്‍ എല്ലാ യുവാക്കളും സാങ്കേതികവിദ്യയെ മനസിലാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഏത് വിഭവവും നല്ല രീതിയില്‍ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും കഴിയും. സാങ്കേതികവിദ്യയുടെ കാര്യത്തിലും ഇത് സത്യമാണ്. അത് ശരിയായി ഉപയോഗിച്ചാല്‍ സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്നും ദുരുപയോഗം ചെയ്യുന്നത് മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുമെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം മറീന മൈക്കിള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കുമാരി നിര്‍വ്വഹിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ഡയമണ്ട് ഡിജിഎം ജിജോ വി.എല്‍., സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഗ്രാമിന് 149 രൂപ മുതല്‍ ആരംഭിക്കുന്നു. മെഗാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച് യു ഐ ഡി 916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം.
50000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണനാണയം സമ്മാനം. 3 ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്റഡ് വാച്ച് സമ്മാനം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നേടാം. കൂടാതെ എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുന്നു. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ ആറ്റിങ്ങല്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ഡിസംബര്‍ 31 വരെയാണ് വാര്‍ഷികാഘോഷം
യുനൈറ്റഡ് നേഷന്‍സ്: ഗസ്സയില്‍ വേണ്ടത് സമ്പൂര്‍ണ വെടിനിര്‍ത്തലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.കൂടുതല്‍ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഗസ്സയില്‍ എവിടെയും സുരക്ഷിതമായ ഇടമില്ലെന്നും യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
80 ശതമാനം ഗസ്സ നിവാസികളും വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടു. 45 ശതമാനം വീടുകളും നശിപ്പിക്കപ്പെട്ടു. അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതിനാല്‍ ആയിരങ്ങള്‍ മരിച്ചുവീഴുകയും വ്യാപക നാശമുണ്ടാവുകയും ചെയ്തു. 111 യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി. ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍നാശമാണ്. സിവിലിയന്മാരും യു.എന്‍ ഉദ്യോഗസ്ഥരും സംരക്ഷിക്കപ്പെടണം. സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കരുത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആക്രമണങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ തിരിനാളമായാണ് ഏഴുദിവസത്തെ ഇടവേള ലഭിച്ചത്. വെടിനിര്‍ത്തല്‍ നീട്ടാന്‍ പരിശ്രമം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടോടെയാണ് അരിഹാൽ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച സമയത്ത് തന്നെ ഭീകരർ രക്ഷപ്പെടാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാസേന വിന്യസിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. നിലവിൽ, കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ മാസം മുതൽ പ്രദേശത്ത് ഭീകര സംഘങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ജമ്മു കാശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവയുടെ സംയുക്തസംഘം അരിഹാൽ മേഖലയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചിട്ടുണ്ടെങ്കിലും, പ്രദേശത്ത് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും.
ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക.
ഒക്ടോബർ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ അനുമതി നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒരാഴ്ചയ്ക്കുള്ള നൂറിലധികം സ്പെഷ്യൽ ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുക. അതിനാൽ, ഈ രാജ്യത്തെ മുഴുവൻ സോണുകളോടും ആവശ്യാനുസരണം ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു.
ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ വിവിധ സോണുകളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സ്പെഷ്യൽ സർവീസ് നടത്താൻ റെയിൽവേ അനുമതി നൽകുന്നത്. അതേസമയം, അയോധ്യ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. രണ്ട് ഘട്ടങ്ങളായാണ് പണി പൂർത്തീകരിക്കുന്നത്. 240 കോടി രൂപയുടെ ആദ്യഘട്ട പ്രവൃത്തി ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതാണ്.
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്തേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ കാറിലിരിക്കുന്ന പ്രതികളുടെ മുഖം വ്യക്തമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ നിർണായകമാണ്. അതേസമയം, അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ അയൽജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സമാധാന നൊബേല്‍ ജേതാവുമായ ഹെന്റ്റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. 1960 – 70 കളില്‍ അമേരിക്കന്‍ വിദേശകാര്യങ്ങളില്‍ നടത്തിയ ഇടപെടലിന്റെ പേരിലാണ് കിസിന്‍ജര്‍ ഇപ്പോഴും അറിയപ്പെടുന്നത്.
വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണ് കിസിന്‍ജറിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന്, വലിയ വിമര്‍ശനങ്ങളാണുണ്ടായത്. 1973ലെ സമാധാന നൊബേല്‍ വിയറ്റ്‌നാം നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ലെ ഡക് റ്റൊയുമായി കിസിന്‍ജര്‍ പങ്കിടുകയായിരുന്നു.1969 – 75 കാലഘട്ടത്തില്‍ റിച്ചാര്‍ഡ് നിക്സണ്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയത്താണ് കിസിന്‍ജറിനെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. 1973 മുതല്‍ 1977 വരെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായും കിസിന്‍ജര്‍ സേവനമനുഷ്ഠിച്ചിരുന്നു.
ലോകം കണ്ട അത്യുജ്വല നയതന്ത്രജ്ഞന്‍ എന്നറിയപ്പെട്ടിരുന്ന കിസിന്‍ജര്‍ അത്രതന്നെ വിവാദങ്ങള്‍ക്കും പേരുകേട്ടിരുന്നു. കിസിന്‍ജര്‍ ഭരണപക്ഷത്തുണ്ടായിരുന്ന സമയത്തും ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ദിരഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അതുപോലെ, ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തെ തുണച്ച് നടത്തിയ നീക്കങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.യു.എസ് വിദേശകാര്യ നയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഹെന്റി കിസിന്‍ജര്‍. നിക്‌സണ്‍ ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തിയായി ചരിത്രത്തില്‍ കിസിന്‍ജര്‍ മാറുകയായിരുന്നു. അക്കാലത്തുണ്ടായിരുന്ന യുഎസിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയത് കിസിന്‍ജറായിരുന്നു.
പ്രേക്ഷകരുടെ ഇടയില്‍ ആരവങ്ങളില്ലാതെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ ചലനം തീര്‍ത്ത ചിത്രമാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തിലെത്തിയ കാന്താര. പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ കാന്താരയുടെ പ്രീക്വലിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ രണ്ട് ദിവസം മുന്‍പ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് കാണികള്‍ ടീസറിന് നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ സങ്കീര്‍ണ്ണമായ സെറ്റുകളും വിപുലമായ വിഷ്വല്‍ ഇഫക്റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും. കാന്താര എ ലെജന്‍ഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്.പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വല്‍ പ്രഖ്യാപിച്ചത്.
യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഫസ്റ്റ് ലുക്ക് ടീസര്‍. പ്രീക്വലില്‍ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം.
കൊച്ചി: രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് രാഹുലിന്റെ കേരളം സന്ദര്‍ശനം. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
ഇന്ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്യും. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ് സന്ദര്‍ശനം.
ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി ഡേവിഡ് ബാര്‍നിയയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ തലവന്‍ വില്യം ബേണ്‍സും ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.
ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികര്‍, വനിതാ സൈനികര്‍, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാര്‍ തുടങ്ങിയവരെ അടുത്തഘട്ടത്തില്‍ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഉത്തരാഖണ്ഡ്: സില്‍കാര ടണല്‍ രക്ഷാദൗത്യം പൂര്‍ണ്ണവിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച എല്ലാവര്‍ക്കും പ്രാഥമിക വൈദ്യ പരിശോധന നല്‍കി. തൊഴിലാളികളുമായി അഞ്ച് ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് പോയി. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൌത്യം നടത്തിയത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തുരങ്കത്തിലെ സ്‌ളാബുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് താത്കാലികമായി ഓക്‌സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്തത്. സ്‌ളാബ് മുറിച്ചു മാറ്റി മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് നടന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണ്ണമായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ആണ് മഴയ്ക്ക് സാധ്യത.
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഗാസയിലെ താത്കാലിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതല്‍ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേല്‍ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമായി ചര്‍ച്ച നടന്നത്. അതുപ്രകാരമാണ് വെടിനിര്‍ത്തല്‍ രണ്ടുദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 240ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ഇതില്‍ വിദേശ പൗരന്മാരും ഉള്‍പ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍നിന്ന് വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ ഉണ്ടായിരുന്നത്. അതാണ് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.നേരത്തെ തീരുമാനിച്ച ധാരണയ്ക്ക് പുറമെ പത്ത് ബന്ദികളെ കൂടി മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഒരു അധിക ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹമാസിനെ നശിപ്പിക്കുകയും ഗാസയിലെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 15,000 പലസ്തീനികളെ കൊല്ലപ്പെട്ടേക്കിലും ഹമാസിന്റെ താവളങ്ങള്‍ കണ്ടെത്താനോ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാനോ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.പുതിയ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. ഇത് കൂടുതല്‍ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നല്‍കിയതായി ഇസ്രയേലി ആര്‍മി റേഡിയോ അറിയിച്ചു. പ്രഥമ വെടിനിര്‍ത്തല്‍ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂര്‍ത്തിയായതായി റെഡ് ക്രോസും പറഞ്ഞു. സമയം ദീര്‍ഘിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഖത്തര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ നാലുദിവസങ്ങളില്‍ ഇരുഭാഗങ്ങളിലായി 200ലേറെ പേര്‍ വിട്ടയക്കപ്പെട്ടിരുന്നു.
ഉത്തരകാശി: സില്‍ക്യാര ടണല്‍ രക്ഷ ദൗത്യം തുടരുന്നു. മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. പൈപ്പിനകത്ത് നിന്നുള്ള തുരക്കല്‍ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കല്‍ ഒന്നര മീറ്റര്‍ പിന്നിട്ടു. വന മേഖലയില്‍ നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്.
ഇവിടെ 40 മീറ്ററോളം കുഴിക്കാന്‍ ആയെന്നാണ് സൂചന. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. അതേസമയം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 17 ദിവസമാണ്.
പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തി.
എന്നാല്‍ വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്.