അമ്മയുടെ അറിവോടെ കുറുപ്പംപടിയിലും ലൈംഗികപീഢനം; അമ്മയുടെ സുഹൃത്ത് മദ്യം നല്‍കിയ ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ്

By Live Kerala News Desk,

കൊച്ചി: കുറുപ്പംപടിയില്‍ അമ്മയുടെ അറിവോടെസുഹൃത്ത് രണ്ട് പെണ്‍കുട്ടികളെ മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പൊലീസ്. സഹോദരിമാര്‍ക്ക് നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കിയെന്ന വകുപ്പ് കൂടി പൊലീസ് ഉള്‍പ്പെടുത്തി. പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവര്‍ ധനേഷിനെ കഴിഞ്ഞ ദിവസമാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി.

പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ധനേഷ് ബന്ധമുണ്ടാക്കിയത്.

പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുത്തു. പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തി. സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. കേസില്‍ മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

ബിജെപി പ്രവര്‍ത്തകന്റെ കൊലക്ക് പിന്നില്‍ ഭാര്യയുടെ സൗഹൃദം; ഭാര്യയുമായുള്ള എന്‍ കെ സന്തോഷിന്റെ വഴിവിട്ട ബന്ധം രാധാകൃഷ്ണന്‍ ചോദ്യം ചെയ്തത് പ്രകോപനം

By Live Kerala News Desk,

കണ്ണൂര്‍: കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ കെ രാധാകൃഷ്ണന്റെ കൊലക്ക് പിന്നില്‍ ഭാര്യയുടെ വഴിവിട്ട ബന്ധം. രാധാകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വന്ന പെരുമ്പടവ് സ്വദേശിയായ എന്‍ കെ സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായി അടുക്കുകയായിരുന്നു.

രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന വഴിവിട്ട ബന്ധം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ വിളിക്കാറുണ്ടായിരുന്നു.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബഌങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. മുഖാമുഖം നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തി. ഇവിടെവെച്ച് നടന്ന തര്‍ക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേര്‍ക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. കൊലപാതക സമയം പ്രതി സന്തോഷ് മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തോക്കിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഇയാള്‍ നേരത്തെയും നാടന്‍ തോക്ക് ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്തതില്‍ നിന്നും രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി സന്തോഷ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാതമംഗലത്തെത്തിയത്. ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറായിുന്ന ഇദ്ദേഹം ബിജെപിയുടെ പ്രാദേശിക നേതാവു കൂടിയാണ്. 49 വയസുകാരനായ രാധാകൃഷ്ണന്‍ സൗമ്യ സ്വഭാവക്കാരനും ആരോടും വഴക്കിന് പോകുന്നയാളല്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം രാധാകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മാധ്യമങ്ങള്‍ക്കെതിരെ മന്ത്രി വീണാ ജോര്‍ജ്ജ്; ക്ഷോഭിച്ച് ബഹളം വച്ച് മന്ത്രി

By Live Kerala News Desk,

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നതും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ സാഹചര്യവും സത്യമാണ്. എന്നാല്‍ അനുമതി തേടിയത് കുറ്റകരമാണെന്നും അതില്‍ പ്രശ്‌നമുണ്ടെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മാധ്യമങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം.

രണ്ട് കാര്യങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ പോയത്. ക്യൂബന്‍ സംഘവുമായുള്ള ചര്‍ച്ചയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്നതും. ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തലേന്നാണ് അവര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെയും കാണണമെന്ന് തീരുമാനിച്ചത്.

അതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്റില്‍ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹം സമയം അനുവദിക്കുമ്പോള്‍ വീണ്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തങ്ങളെ മോശമാക്കുന്നുവെന്നും നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ കയ്യില്‍ പണമില്ല, സമയം കൊടുക്കണം; അംഗീകരിക്കില്ലെന്ന് ആശാപ്രവര്‍ത്തകര്‍; ചര്‍ച്ച പരാജയം; സമരം ശക്തമാക്കും

By Live Kerala News Desk,

തിരുവനന്തപുരം: സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണമെന്നുമുള്ള എന്‍എച്ച്എം പ്രതിനിധികളുടെ ആവശ്യം സമരം തുടരുന്ന ആശാപ്രവര്‍ത്തകര്‍ തള്ളി. തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോരുമെന്ന് ആശാപ്രവര്‍ത്തകരുടെ സമരസമിതി നേതാവ് മിനി പറഞ്ഞു.

ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശാപ്രവര്‍ത്തക സമരസമിതി പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു.അനിശ്ചിതകാല നിരാഹാര സമരം തുടരും.

ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചു.

കാന്‍സറും സാമ്പത്തിക പ്രതിസന്ധിയും വില്ലനായി; കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

By Live Kerala News Desk,

കൊല്ലം: കൊല്ലത്ത് രണ്ടര വയസ്സുകാരനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതിന്റ കാരണം സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് സംഭവം. കട്ടിലിന് മുകളില്‍ മരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നു.

എല്ലാവരുമായി വളരെ സ്‌നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ വാടയ്ക്കാണ് കുടുംബം താമസിക്കുന്നത്. ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.

രാവിലെ അജീഷും ഭാര്യയും മുറിയില്‍ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയല്‍ക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

ഗ്രഹപ്രവേശം കഴിഞ്ഞ് സുനിത ചരിത്രത്തിലേക്ക് പറന്നിറങ്ങി; മെക്‌സിക്കല്‍ ഉള്‍ക്കടലിലാണ് പേടകമിറങ്ങിയത്

By Live Kerala News Desk,

ഫ്‌ളോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ഗവേഷണത്തിന് സുനിത വില്യാംസ് ഭൂമിയില്‍ പറന്നിറങ്ങി. സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനുമൊപ്പമുണ്ടായിരുന്നു.

കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുക.

മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നീണ്ടത്. സുനിതയുടെ ചരിത്രനേട്ടം ലോകത്തിന്റെ നെറുകയിലാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത്; മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും ഹൈക്കോടതി

By Live Kerala News Desk,

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി കേരള ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.

നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിനിമാമേഖലയിലെ ലൈംഗിക ചൂഷണം അടക്കം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം കേസുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

തേജസ് രാജെത്തിയത് ഫെബിന്റെ സഹോദരിയെ കൊല്ലാന്‍; കൊലപാതക കാരണം കല്യാണം മുടങ്ങിയതിലെ പക; തേജസ് രാജിന്റെ കയ്യില്‍ പെട്രോളും

By Live Kerala News Desk,

കൊല്ലം: വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കല്യാണം മുടങ്ങിയതിന്റെ പകയെന്ന് പൊലീസ്. കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിന്‍ ജോര്‍ജിന്റ സഹോദരിയെ കൊലപ്പെടുത്താനാണ് നീണ്ടകര സ്വദേശിയായ തേജസ് രാജുവെത്തിയതെന്നാണ് വിവരം. ഇരു കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്ന് ഫെബിന്റെ മാതാവ് പൊലീസിന് മൊഴി നല്‍കി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിന്റെ മാതാവ് നല്‍കിയ മൊഴിയിലുണ്ട്. തേജസ് മകള്‍ക്കൊപ്പം പഠിച്ചിട്ടുണ്ട്. തേജസിനെ വിവാഹം കഴിക്കാന്‍ ആദ്യം ഫെബിന്റെ സഹോദരിക്ക് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പെണ്‍കുട്ടി പിന്‍മാറിയതോടയാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകര്‍ന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗണ്‍ ആര്‍ കാറില്‍ ഫെബിന്റെ വീട്ടിലേക്കെത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ് ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. പെണ്‍കുട്ടി വീട്ടിലില്ലന്ന് മനസ്സിലാക്കിയ പ്രതി ഫെബിനെയും പിതാവിനെയും ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോള്‍ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. ഉടന്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് കത്തി ഉപേക്ഷിച്ച് കാറില്‍ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിര്‍ത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി.

ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടന്നുവെന്നാണ് സംശയം. കുത്തേറ്റ ഫെബിന്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഉടന്‍ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. മാതാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഫെബിന്‍ ജോര്‍ജ്. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ്.

ഗാസയില്‍ വീണ്ടും ഇസ്രേയലിന്റെ കൂട്ടക്കുരുതി; വ്യോമാക്രമണത്തില്‍ നൂറോളം മരണം; സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് ഇസ്രായേലിന്റെ
പ്രകോപനം

By Live Kerala News Desk,

ജെറുസലേം: ഗാസയില്‍ വീണ്ടും ഇസ്രേയേലിന്റെ ക്രൂരത. കൂട്ടക്കുരുതിയില്‍ നൂറോളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിര്‍ത്തല്‍ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.

ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രയേല്‍ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നു ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസും തിരിച്ചടിച്ചാല്‍ ഗാസയില്‍ വീണ്ടും രക്തപ്പുഴ ഒഴുകും.

മദ്രസയില്‍ പോയവരാണ് ലഹരിക്കടുത്ത് കേസുകളില്‍ പിടിയിലാവുന്നതിലധികവും; കെ ടി ജലീലിന്റെ പ്രസ്താവനക്കെതിരെ മുസ്ലിംസംഘടനകള്‍ രംഗത്ത്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ജലീല്‍

By Live Kerala News Desk,

ലപ്പുറം: മത പഠനം നടത്തിയവരാണ് ലഹരി ഇടപാടില്‍ മുന്‍പന്തിയിലെന്ന മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല ഇത്. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണണം. അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ല. ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നാണ് സമസ്തയുടെ അഭിപ്രായം.

മതപഠനമോ മത വിദ്യാഭ്യാസമോ ലഭിക്കാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മികബോധം പോലും മുസ്ലിം സമുദായത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നില്ലെന്ന് മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌കൂളുകളിലും കോളജുകളിലും അച്ചടക്കം പുലര്‍ത്തുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലും മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ ടി ജലീല്‍ രംഗത്തുവന്നു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

അഞ്ചാറ് മാസത്തിനിടയില്‍ മലബാറില്‍ നടന്ന മയക്ക് മരുന്നു കേസുകളില്‍ പിടിക്കപ്പെട്ട 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു. അതില്‍ 61% വും മുസ്ലിം പേരുള്ളവരാണ്. ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന മുസ്ലിം പേരുള്ള പ്രതികളില്‍ 99 ശതമാനവും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികള്‍ ഒത്തു ചേര്‍ന്ന ഒരു യോഗത്തില്‍ തീര്‍ത്തും സദുദ്ദേശത്തോടെ ചില കാര്യങ്ങള്‍ ഉണര്‍ത്തിയതെന്ന് ജലീല്‍ പറയുന്നു. തന്റെ നിരീക്ഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പത്ത് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി; കോവൂര്‍ ശശി അഴുക്കുചാലില്‍ വീണത് രാത്രിയില്‍; സ്ലാബില്ലാത്ത അഴുക്കുചാല്‍ മരണക്കെണിയായി

By Live Kerala News Desk,

കോഴിക്കോട്: കോവൂരില്‍ അഴുക്കുചാലില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. കോവൂര്‍ കളത്തിന്‍പൊയില്‍ ശശി(56) ആണ് മരിച്ചത്. കാനയില്‍ വിണ സ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെ ഇക്ര ക്ലിനിക്കിന് സമീപമാണ് മൃതദ്ദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയതെന്ന് അഗ്‌നിശമന സേന അറിയിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ആദ്യം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും അഗ്‌നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു. രാത്രി വൈകി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അഗ്‌നിശമന സേനാ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു. സ്ലാബില്ലാതെ തുറന്നുകിടക്കുന്ന അഴുക്കുചാല്‍ ഇന്നലെത്തെ കനത്ത മഴയില്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. റോഡും അഴുക്കുചാലും വെള്ളത്തിലായതോടെ ശശി അബദ്ധത്തില്‍ വീഴുകയായിരുന്നു.

ട്രയിന്‍ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനില്‍ ഭീകരാക്രമണവും; അഞ്ച് സൈനികള്‍ കൊല്ലപ്പെട്ടു; ബലൂച് ലിബറേഷന്‍ ആര്‍മി തന്നെ

By Live Kerala News Desk,

ഇസ്‌ലാമാബാദ്: ട്രയിന്‍ റാഞ്ചലിന്റെ നടുക്കത്തില്‍ നിന്ന് മോചനമാകുന്നതിന് മുമ്പ് പാകിസ്ഥാനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ നൗഷ്‌കിയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക പൊലീസ് മേധാവി സഫര്‍ സമാനാനി പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തില്‍ ഏഴ് ബസുകളുണ്ടായിരുന്നു. നൗഷ്‌കില്‍ വെച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ സൈനിക വ്യൂഹത്തില്‍ വന്നിടിക്കുകയായിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിന്‍ ഹൈജാക്ക് ചെയ്ത നിരോധിത ബിഎല്‍എയുടെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെയും.

താപനിലയില്‍ അസാധാരണ വ്യതിയാനം; അള്‍ട്രാവയലറ്റ് ഭീതിയില്‍ കേരളം; പാലക്കാട് ചുട്ടുപൊള്ളി പൊരിയുന്നു

By Live Kerala News Desk,

പാലക്കാട്: സംസ്ഥാനത്ത് അസാധാരണമാംവിധം ഉയര്‍ന്ന താപനില ഭീതി. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

കേരളത്തില്‍ പ്രചാരണ ചുമതല പ്രിയങ്കാ ഗാന്ധിക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ ആലോചന; വിഭാഗീയത പരിഹരിക്കാന്‍ ഫോര്‍മുലയുമായി കനഗൊലു

By Live Kerala News Desk,

തിരുവനന്തപുരം: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്കാ ഗാന്ധി എംപി നയിക്കും.
സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രിയങ്കാഗാന്ധിയെ അറിയിച്ചിട്ടുണ്ട്. വിഭാഗീയത മറികടക്കാനുള്ള കനഗൊലു ഫോര്‍മുല പരീക്ഷിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് ഹൈക്കമാന്‍ഡ് നോക്കി കാണുന്നത്. വീണ്ടും തോല്‍വി വഴങ്ങുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

നിര്‍ണായക തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയും ഉള്‍പ്പോരും ദേശീയനേതൃത്വത്തെ ഏറെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വയനാട് എംപി പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്. പ്രചാരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഈ കമ്മിറ്റിയാകും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞമാസം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ ദിപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു. കേരള നേതാക്കളായ കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരെല്ലാം വിരുദ്ധ ധ്രുവങ്ങളില്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രമല്ല, മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കും. യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നും മുന്നണി ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരരംഗത്തിറക്കിനാണ് ആലോചന. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, മുന്‍മന്ത്രി എന്‍ ശക്തന്‍ തുടങ്ങിയവരെ രംഗത്തിറക്കാനാണ് ആലോചന. തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളിയെ കളത്തിലിറക്കുമെന്ന് ജില്ലയില്‍ കോണ്‍ഗ്രസിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ ജില്ലയില്‍ വി എം സുധീരന്‍, തിരുവനന്തപുരത്ത് എന്‍ ശക്തന്‍, കെ മുരളീധരന്‍ തുടങ്ങിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. ശക്തന്‍ വീണ്ടും മത്സരിച്ചാല്‍ കഴിഞ്ഞ തവണ നഷ്ടമായ നാടാര്‍ വോട്ടുകള്‍ തിരിച്ചുപിടിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍. സീനിയര്‍ നേതാക്കള്‍ക്ക് പുറമെ ജനസമ്മതിയുള്ള നേതാക്കളെയും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ട്. യുവജനങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം നല്‍കാനും തീരുമാനിക്കും.

ഹോളി ആഘോഷത്തിന് കഞ്ചാവ് ചേര്‍ത്ത ബര്‍ഫിയും കുല്‍ഫിയും; കഞ്ചാവ് ബോളും ഐസ്‌ക്രീമും വേറെയും; ഒടുവില്‍ കടയുടമക്ക് സംഭവിച്ചത്

By Live Kerala News Desk,

ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കഞ്ചാവ് പലഹാരങ്ങളും ഐസ്‌ക്രീം വില്‍പ്പന നടത്തിയ കടയുടമ അറസ്റ്റില്‍. തെലങ്കാനയിലെ ഘോഷമഹലിലെ ധൂല്‍പേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ കുല്‍ഫിയും ബര്‍ഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു സത്യ നാരായണയെ കസ്റ്റഡിയിലെടുത്തത്.

കഞ്ചാവ് കലര്‍ത്തിയ 100 കുല്‍ഫി, 72 ബര്‍ഫികള്‍, കഞ്ചാവ് ബോളുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവ പിടിച്ചെടുത്തു. സത്യ നാരായണ സിംഗിന്റെ ഉടമസ്ഥതയിലുള്ള ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന.നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അനാവശ്യമായി ഹോണ്‍ മുഴക്കരുതെന്ന നിര്‍ദേശം ലംഘിച്ച് സ്വകാര്യ ബസ്സുകള്‍; 13 പേര്‍ക്കെതിരെ കേസ്; നോണ്‍ ഹോണ്‍ ഡേയില്‍ പിഴയിട്ട് ഗതാഗത വകുപ്പ്

By Live Kerala News Desk,

കൊച്ചി: അനാവശ്യമായി ഹോണ്‍ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെ പിഴയിട്ട് ഗതാഗത വകുപ്പ്. കഴിഞ്ഞ ദിവസം നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവര്‍മാരുടെ പേരില്‍ കേസെടുത്തത്.

എറണാകുളം നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്. അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് നോ ഹോണ്‍ ദിനാചരണം നടത്തുന്നത്.

കൊച്ചി നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മറ്റ് നിയമലംഘനങ്ങള്‍ക്ക് 36 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു.
പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10 ഉം, ടാക്‌സ് അടക്കാത്തതിന് രണ്ടും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് നാലും ഹെല്‍മെറ്റില്ലാത്ത വാഹനം ഓടിച്ചതിന് 15 കേസുകളും അമിത ഭാരം കയറ്റിയ സംഭവത്തില്‍ നാല് കേസും അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.

പിഴയായി 1,56,250 രൂപ പിഴ ഈടാക്കി. നഗരത്തിലെ നിയമലംഘനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ സ്വകാര്യ ബസ്സുകളാണ്. ചെറു വാഹനങ്ങള്‍ക്ക് പിന്നില്‍തന്ന് ഹോണടിച്ച് ബുദ്ധിമുട്ടിക്കുന്നത് പതിവ് സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. ഇരുചക്രയാത്രക്കാര്‍ പാനിക്കായി അപകടമുണ്ടാക്കുന്നതിന് കാരണവും സ്വകാര്യ ബസ്സുകളുടെ അനാവശ്യമായ ഹോണടിയാണെന്ന് യാത്രക്കാരും പറയുന്നു.

ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് പൂര്‍വവിദ്യാര്‍ഥി ആഷിഖ്; രണ്ട് പൂര്‍വവിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; കളമശ്ശേരി പോളിയില്‍ 500 രൂപക്കാണ് കഞ്ചാവ് വില്‍പ്പന

By Live Kerala News Desk,

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരമെത്തിച്ചത് പൂര്‍വ വിദ്യാര്‍ഥി ആഷിഖെന്ന് പൊലീസ്.
രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്. ആഷിഖിനെ കൂടാതെ ഷാരിലാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയവരാണിവര്‍. പോളിടെക്‌നിക്കില്‍ നിന്ന് സെമസ്റ്റര്‍ ഔട്ട് ആയ വിദ്യാര്‍ഥിയാണ് ആഷിഖ്.

സംഭവത്തില്‍ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മുന്‍പ് പിടിയിലായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷമാണ് ആഷിഖ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിഖിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ ഹോസ്റ്റലില്‍ നിത്യസന്ദര്‍ശകനായിരുന്നെന്നാണ് വിവരം.

ഇയാള്‍ ലഹരി വിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. തേസമയം ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും.

അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. കളമശേരി പോളിടെക്‌നിക് കോളജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍; മുമ്പ് 14കാരനെ പീഡിപ്പിച്ചതായും വിവരം; കണ്ണൂരിലെ 23 കാരിക്കെതിരെ പോക്‌സോ കേസ്

By Live Kerala News Desk,

കണ്ണൂര്‍: 12 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് കേസില്‍ യുവതി അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍(23) ആണ് പൊലീസിന്റെ പിടിയിലായത്.
12വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതി അറിഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പ്രതി സ്‌നേഹ മെര്‍ലിന്‍ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കിയതായും തെളിഞ്ഞു.

വിവരം പൊലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. സമാനമായ കേസില്‍ യുവതി മുമ്പും പ്രതിയായിരുന്നതായിട്ടാണ് സൂചന. 14 വയസ്സുള്ള ആണ്‍കുട്ടിയെ സ്‌നേഹ മെര്‍ലിന്‍ പീഡിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസിയായ പൊതുപ്രവര്‍ത്തകനെ ഹെല്‍മറ്റുകൊണ്ടടിച്ച കേസില്‍ പ്രതിക്കെതിരെ മുമ്പ് പൊലീസ് കേസെടുത്തിരുന്നു.

കടുത്ത ചൂടിലുരുകി കേരളം; പാലക്കാടും മലപ്പുറവും ഡെയ്ഞ്ചര്‍ സോണില്‍; യു വി ഇന്‍ഡക്‌സ് അഞ്ചിന് മുകളിലായാല്‍ അപകടം

By Live Kerala News Desk,

തിരുവനന്തപുരം: കടുത്ത വേനലില്‍ മണ്ണുവേവുന്ന കേരളത്തില്‍ ജനജീവിതം ദുസ്സഹം. ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് കുത്തനെ ഉയരുന്നുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചിട്ടുണ്ട്.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്‌സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിതിനാല്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്.

യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും താപനില ഉയര്‍ന്നാല്‍ മാരകമാണ്.

പി സി ജോര്‍ജ്ജ് വീണ്ടും അറസ്റ്റിലേക്കോ? ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

By Live Kerala News Desk,

കോഴിക്കോട്: ലൗ ജിഹാദ് പരമാര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെതിരെ അന്വേഷണം തുടങ്ങി. പി സി ജോര്‍ജ്ജ് വീണ്ടും അറസ്റ്റിലാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുക്കം സ്വദേശി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിര്‍ദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കേസെടുക്കാന്‍ മുക്കം പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പി സി ജോര്‍ജ് നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പി സി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പി സി ജോര്‍ജിനോട് കര്‍ക്കശ നിലപാട് എടുക്കാന്‍ എന്താണ് കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. പൊലീസ് വിചാരിച്ചാല്‍ പി സി ജോര്‍ജിനെ ചങ്ങലക്കിടാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പി സി ജോര്‍ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്. ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ പിസി ജോര്‍ജിനെതിരെ നിരവധി പരാതികളാണ് ഉള്ളത്. വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജ്ജിനെ പിന്തുണച്ച് സീറോ മലബാര്‍ സഭയും കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്ത് വന്നിരുന്നു.

കളമശ്ശേരി പോളിടെക്‌നിക് കോളജില്‍ വന്‍ കഞ്ചാവ് വേട്ട; ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍;
കഞ്ചാവെത്തിയത് ഹോളി ആഘോഷത്തിന്

By Live Kerala News Desk,

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. ബോയ്‌സ് ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ മൂന്ന് പേ!ര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറുകളോളം നീണ്ടു.

പരിശോധനയില്‍ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും.

തൃക്കാക്കര എസിപിയുടേയും, നാര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ചാണ് കഞ്ചാവെത്തിച്ചത്. പോളി വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

എഴുത്തുകാരനും സാമൂഹ്യചിന്തകനുമായ കെ കെ കൊച്ച് അന്തരിച്ചു; നിലപാടുകളുടെ സമരമുഖത്തെ വിപ്ലവകാരി

By Live Kerala News Desk,

കോട്ടയം: എഴുത്തുകാരനും സാമൂഹ്യ ചിന്തകനും കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച്, ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ‘ദലിതന്‍’ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.

ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും , ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിരുന്നിട്ടുണ്ട്.

ഏറ്റുമാനൂരിന് പിന്നാലെ തകഴിയിലും; അമ്മയും മകളും ട്രയിനിന് മുന്നില്‍ ചാടി മരിച്ചു

By Live Kerala News Desk,

ആലപ്പുഴ: ഏറ്റുമാനൂരില്‍ ഷൈനിയും രണ്ട് മക്കളും ട്രയിനിന് മുന്നില്‍ ചാടി മരിച്ചതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് തകഴിയില്‍ നിന്നും സമാനമയൊരു ദുരന്തവാര്‍ത്ത. തകഴിയില്‍ അമ്മയെയു മകളെയുമാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.

ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.