പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ കലാപം; പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

ചണ്ഡീഗഡ്: പശുവിനെ കടത്തിക്കൊണ്ടുപോയെന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഘര്‍ഷമുണ്ടായത്. കലാപത്തിനിടെ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മറ്റ് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ചണ്ഡിഗഡില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള തനേസറിലാണ് സംഭവം. പശുവിനെ ഒരുസംഘമാളുകള്‍ പിക്ക് അപ് വാനില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും നാട്ടുകാരും പൊലീസ് ഇത് തടഞ്ഞപ്പോള്‍ അവരെ ഇടിച്ച തെറിപ്പിച്ച വാഹനം മുന്നോട്ടെടുത്തെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഘത്തിലുണ്ടായവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു പശുകടത്തുകാരന്‍ കൊല്ലപ്പെട്ടുവെന്ന് കുരുക്ഷേത്ര ജില്ലാ പൊലീസ് സൂപ്രണ്ട് സിമര്‍ദീപ് സിങ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പശുവിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ ഉത്തരേന്ത്യ ഒട്ടാകെ വ്യാപിക്കുമ്പോള്‍ ഇതിന്റെ ഉപഭോക്താക്കള്‍ പ്രധാനമായും സംഘ്പരിവാര്‍തന്നെയാവും.

© 2024 Live Kerala News. All Rights Reserved.