എം പി പരമേശ്വരന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിനെതിരെ തോമസ് ഐസക് രംഗത്ത്; മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ തോമസ് ഐസക്കെന്നും വിഎസും പിണറായിയും യോഗ്യരല്ലെന്നുമുള്ള അഭിപ്രായമാണ് വിവാദമായത്

ആലപ്പുഴ: ഇടതുപക്ഷ സൈദ്ധാന്തികനായ എം.പി പരമേശ്വരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഡോ. തോമസ് ഐസകാണെന്ന് പറയുന്നുണ്ട്. മുതിര്‍ന്ന സി.പി.എം നേതാക്കളായ വി.എസ് അച്യുതാനന്ദനേയും പിണറായി വിജയനേയും ഇകഴ്ത്തിക്കാണിക്കാനുള്ള ഒരു ശ്രമമാണിതെന്ന് കാണിച്ചാണ് തോമസ് ഐസക് രംഗത്ത് വന്നിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വിഎസിനും പിണറായിക്കുമെതിരെ കടുത്ത വിമര്‍ശനവും എംപി പരമേശ്വരന്‍ നടത്തുന്നുണ്ട്. വി.എസ് അച്യുതാനന്ദന് ഐസക്കിന്റേയത്ര വിവരമില്ല. അദ്ദേഹത്തെ പിന്തുണക്കാന്‍ ആരുമില്ല. ഉപദേശം കൊടുക്കാന്‍ അറിവില്ലാത്തവരാണുള്ളത്. കൃഷിയേപ്പറ്റിയും സാമ്പത്തിക ശാസ്ത്രത്തിലും വി.എസിന് വിവരമില്ലെന്നമാണ് എം.പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടത്. പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയാണെങ്കില്‍ ദോഷമേ ചെയ്യൂവെന്നും എം.പി പരമേശ്വരന്‍ പറയുന്നു.

image

എം.പിയേപ്പൊലൊരാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ് തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. പാര്‍ട്ടി സഖാക്കള്‍ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടിയ്ക്കു പാര്‍ട്ടിയുടേതായ രീതികളുണ്ട്. അതറിയാത്ത ആളല്ല എം പി. ഇക്കാര്യം അര്‍ഹിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെ ഓര്‍മ്മപ്പെടുത്തുകയാണ്, എം പിയുടെ കത്തിന് മറുപടി പറയാതിരിക്കുക വഴി സഖാവ് സീതാറാം യെച്ചൂരി ചെയ്തത്. എംപിയ്ക്ക് അതു മനസിലാകേണ്ടതായിരുന്നു ഐസക്ക് പറയുന്നു. വി.എസ്, പിണറായി എന്നിവരേക്കാള്‍ മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ളത് തോമസ് ഐസക്കിനാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എം.പി പരമേശ്വരന്‍ കത്തയച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ് പിണറായിയും വി.എസും. സമാനതകളില്ലാത്ത ജീവിത ക്ലേശങ്ങളോടു പൊരുതിയാണ് വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുളള ബഹുജനമുന്നണി കെട്ടിപ്പെടുക്കുന്നതില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും നിര്‍ണായകമായ പങ്കുവഹിച്ചത്. ആ സ്‌നേഹവും ആദരവും കേരളജനത അവര്‍ക്കു നല്‍കുന്നുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ് ഐസക്കിനെ ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ബൗദ്ധികവുമായ നിരവധി ഗുണങ്ങള്‍ എം.പി പരമേശ്വരന്‍ എടുത്തു കാണിക്കുന്നുണ്ട്. അഴിമതിയില്ലാത്തതും മറ്റാരേക്കാളും വിവരമുള്ളതും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ ഐസക്കിന് സഹായകമാകും അദ്ദേഹം പറയുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ എം പി പരമേശ്വരന്‍ പ്രശസ്ത ആണവ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമാണ്. നാലാംലോക വാദമുയര്‍ത്തിയാണ് അദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നത്. നാലാംലോകവാദത്തെക്കുറിച്ച് അദേഹം രണ്ട് പുസ്തകങ്ങള്‍ എഴുതിയിരുന്നു.

© 2024 Live Kerala News. All Rights Reserved.